ലഖ്നൗ: ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകനും ഇയാളുടെ കൂട്ടാളിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ. ജമ്മു കശ്മീര്‍ കേഡറിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യയായ ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ പോലീസ് കേസെടുത്തു.

ജമ്മു കശ്മീരിലെ വീട്ടില്‍വെച്ചാണ് ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മകനും കൂട്ടാളിയും പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ ദിവസങ്ങളോളം ബന്ദിയാക്കിയതായും നിരന്തരം ഉപദ്രവിച്ചിരുന്നതായും സ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്.

അനാഥയായ പരാതിക്കാരിയും ജമ്മു കശ്മീരിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനും 2020-ലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിന്റെ ആദ്യഭാര്യയും മകനും മകളും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. വര്‍ഷങ്ങളോളം ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ 14-ാം തീയതി വരെ ഒരു മുറിയില്‍ പൂട്ടിയിടുകയും പട്ടിണിക്കിടുകയുംചെയ്തു. ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലെ മകന്‍ മൊബൈല്‍ഫോണ്‍ കൈക്കലാക്കി. ഇതിനുശേഷമാണ് ഇയാളും കൂട്ടാളിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതെന്നും ഒട്ടേറെ തവണ കരഞ്ഞുപറഞ്ഞതിന് ശേഷമാണ് ഇവര്‍ തന്നെ വിട്ടയച്ചതെന്നും പരാതിയിലുണ്ട്.

ഭര്‍ത്താവിനും കുടുംബത്തിനും എതിരേ പോലീസില്‍ പരാതിയൊന്നും നല്‍കില്ലെന്ന് ഉറപ്പുവാങ്ങിയശേഷമാണ് ഇവര്‍ സ്ത്രീയെ വിട്ടയച്ചത്. തുടര്‍ന്ന് ലഖ്നൗ വരെ ആദ്യഭാര്യയിലെ മകനും സ്ത്രീക്കൊപ്പമുണ്ടായിരുന്നു. പോലീസിനെ സമീപിച്ചാല്‍ കൊല്ലുമെന്നാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.