ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ സ്വകാര്യ സ്യൂട്ടിലേക്കു മാറ്റി. അണുബാധയുണ്ടാവുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമ പറഞ്ഞു. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്ത് ചികിത്സയിൽ കഴിയുന്നത്.

പന്തിനെ സ്വകാര്യ സ്യൂട്ടിലേക്കു മാറ്റാൻ ആശുപത്രി അധികൃതരോട് അഭ്യർത്ഥിക്കുകയായിരുന്നെന്ന് ശർമ പറഞ്ഞു. പന്തിനെ സന്ദർശിക്കുന്നത് ഒഴിവാക്കി എല്ലാവരും സഹകരിക്കണമെന്ന് ശർമ ആവശ്യപ്പെട്ടു. സന്ദർശനം അണുബാധയ്ക്ക് ഇടവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.പന്തിന് ആറ് മാസത്തോളം ഗ്രൗണ്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഐപിഎൽ സീസണും ഓസ്ട്രേലിയൻ പരമ്പരയും പന്തിന് നഷ്ടമായേക്കും.

രണ്ട് മുറിവുകളാണ് പന്തിന്റെ തലയിലുള്ളത്. വലത് കാൽമുട്ടിലെ എല്ലുകൾക്ക് പരിക്കുണ്ട്. വലത് കൈവെള്ളയിലും കണങ്കാലിലും പാദത്തിലും പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്.കാൽമുട്ടിലെ പരിക്ക് ഭേദമാവാൻ മൂന്ന് മുതൽ ആറ് മാസം വരെ വേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.

കാൽമുട്ടിലെ എല്ലുകൾക്ക് ഏറ്റ ക്ഷതം ഗുരുതരമാണ് എങ്കിൽ തിരികെ വരാൻ വീണ്ടും സമയമെടുക്കും. ഫെബ്രുവരി 9നാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വട്ടവും ഓസീസ് പര്യടനത്തിൽ പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിർണായകമായിരുന്നു.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ നിർണയിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പന്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാണ്.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനാണ് പന്ത്. പന്തിന് ഐപിഎൽ സീസൺ നഷ്ടമാകുന്നതോടെ ഡൽഹിക്ക് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കണം. ശ്രീലങ്കക്കെതിരായ വൈറ്റ് ബോൾ ടീമിൽ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു.