ബംഗളൂരു: കർണാടക ബിജെപി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കയാണെന്ന ആരോപണം ശക്തമായിരിക്കവേ മറ്റൊരു വിവാദം കൂടി. ബിജെപി എംഎ‍ൽഎ മദൽ വിരുപാക്ഷാപ്പയുടെ മകന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആറ് കോടി രൂപയുടെ അഴിമതിപ്പണം കണ്ടെത്തി. ലോകയുക്തയുടെ പരിശോധനയിലാണ് അഴിമതിപ്പണം കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് പരിശോധനയുണ്ടായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് കള്ളപ്പണം പിടിച്ച സംഭവം. നേരത്തെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎ‍ൽഎയുടെ മകൻ പിടിയിലായിരുന്നു. എംഎ‍ൽഎയായ മാദൽ വിരുപക്ഷാപ്പയുടെ മകനെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്ത് കുമാറിനെ കർണാടക സോപ്പ്‌സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയുടെ(കെ.എസ്.ഡി.എൽ) ഓഫീസിൽവച്ചാണ് പിടികൂടിയത്.

ഛന്നഗിരി മണ്ഡലത്തിലെ എംഎ‍ൽഎയായ വിരുപക്ഷപ്പ കെ.എസ്.ഡി.എൽ കമ്പനിയുടെ ചെയർമാനാണ്. മൂന്ന് ഭാഗുകളിൽ നിന്നാണ് പണം കണ്ടെത്തിയത്. 2008 ബാച്ച് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറാണ് കുമാർ. കോൺട്രാക്ടറിൽ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാൾ ആവശ്യപ്പെട്ടുവെന്നാണ് സൂചന.

കെ.എസ്.ഡി.എൽ ചെയർമാന് ലഭിച്ച കൈക്കൂലിയാണ് ഇതെന്നാണ് നിഗമനം. ലോകായുക്തക്ക് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇതുസംബന്ധിച്ച പരിശോധനയുണ്ടായത്. പണം വാങ്ങിയതിൽ അച്ഛനും മകനും പങ്കുണ്ടെന്നും മുതിർന്ന ലോകായുക്ത ഓഫീസറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.