ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുദ്ഗാം നഗരത്തിലെ ജില്ല കോടതി സമുച്ചയത്തിന് സമീപത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ സംശയാസ്പദമായ വാഹനം തടഞ്ഞുനിർത്തി. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഭീകരർ സൈന്യത്തിനും പൊലീസിനും നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇവരുടെ വാഹനത്തിൽ നിന്ന് സൈന്യം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി.

കൊല്ലപ്പെട്ടവർ ഭീകരസംഘടനയായ ലഷ്‌കറെ പ്രവർത്തകരാണെന്ന് കശ്മീർ എഡിജിപി അറിയിച്ചു. അർബാസ് മിർ. ഷാഹിജ് ഷെയ്ഖ് എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. അടുത്തിടെ നടന്ന ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ടവരാണ് ഇരുവരുമെന്ന് എഡിജിപി പറഞ്ഞു. ജനുവരി ഒന്നിന് രജൗരി ജില്ലയിലെ ധാൻഗ്രി ഗ്രാമത്തിൽ ഏഴ് പ്രദേശവാസികൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു-കശ്മീരിലുടനീളം സുരക്ഷാ സേന ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.