ബെംഗളൂരു: പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കവെ തീപടർന്ന് യുവതി മരിച്ചു. കർണാടകയിലെ തുംകൂർ ജില്ലയിലാണ് സംഭവം. 18-കാരിയായ ഭവ്യയാണ് മരിച്ചത്. കാനിൽ പെട്രോൾ നിറക്കുന്നതിതിനിടെ തീ ആളിപ്പടരുകയായിരുന്നു.

ബുധനാഴ്ചയായിരുന്നു സംഭവം. ഭവ്യയും മാതാവ് രത്‌നമ്മയുമാണ് സ്‌കൂട്ടറിൽ പെട്രോൾ പമ്പിൽ എത്തിയത്. രത്‌നമ്മ ബൈക്കിൽ നിന്നിറങ്ങി കുറച്ചു ദൂരത്തായി നിൽക്കുകയായിരുന്നു. ഭവ്യ മൊബൈൽ ഉപയോഗിച്ച് കൊണ്ട് ബൈക്കിൽ ഇരിക്കുകയായിരുന്നു. പെട്രോൾ പമ്പിലെ ജീവനക്കാരൻ ഭവ്യ നൽകിയ പ്ലാസ്റ്റിക് ക്യാനിൽ പെട്രോൾ നിറച്ചു കൊടുക്കുകയായിരുന്നു. ഇതിനിടെ തീ ആളിപ്പടരുകയായിരുന്നു. മൊബൈൽ ഫോണിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതര പരിക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പൊള്ളലേറ്റ രത്‌നമ്മയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ബഡവനഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.