ന്യൂഡൽഹി: മണിപ്പുരിലെ അഭയാർത്ഥി ക്യാമ്പുകളിലെ അവസ്ഥ ഏറെ ദയനീയമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനം വളരെ ദുരിതത്തിലാണ്. മണിപ്പുരിൽ പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ വീണ്ടും രാഷ്ട്രപതിയെ കാണുമെന്നും സർവ്വകക്ഷിസംഘം മണിപ്പുർ സന്ദർശിക്കുമെന്നും യെച്ചൂരി പറഞ്ഞു.

മണിപ്പുരിൽ ഭരണസംവിധാനമാകെ തകർന്നിരിക്കയാണ്. നിലവിലെ സർക്കാരിന് പരിഹരിക്കാൻ കഴിയുന്നതിലും മേലെ പ്രശ്‌നം രൂക്ഷമാണ്.മുഖ്യമന്ത്രി ബിരേൺ സിംഗിനെ തൽസ്ഥാനത്തുനിന്നും മാറ്റണം. അമ്പേ പരാജയമായ സർക്കാർ നിശ്ചലാവസ്ഥയിലാണ്. കേന്ദ്ര ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. എന്നാൽ ഇടപെടാൻ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും തയ്യാറാകുന്നില്ല.

മണിപ്പൂർ കുക്കി മെയ്തി എന്നിങ്ങനെ ഇരുവിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കയാണ്. കുക്കി എംഎൽഎമാർക്ക് നിയമസഭയിലെത്താൻപോലും കഴിയുന്നില്ല. കുക്കികൾക്ക് മെയ്തി പ്രദേശത്തും തിരിച്ചു മെയ്തികൾക്ക് കുക്കി പ്രദേശത്തും കടക്കാനാകുന്നില്ല. യെച്ചൂരി പറഞ്ഞു.

ഡൽഹിയിൽ സിപിഐ എം പഠനം കേന്ദ്രമായ സുർജിത് ഭവനെതിരായ പൊലീസ് നടപടി അപലപനീയമാണ്. സ്വതന്ത്ര്യമായി ചർച്ചകളും പരിപാടികളും സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.