ന്യൂഡൽഹി: ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽ എത്തിയ പാക്കിസ്ഥാൻ സ്പോർട്സ് ജേണലിസ്റ്റ് സൈനബ് അബ്ബാസിനെ രാജ്യത്ത് നിന്ന് തിരിച്ചയച്ചു. ഇന്ത്യാവിരുദ്ധ ട്വീറ്റുകൾ അടക്കം ചർച്ചയായതോടെയാണ് നടപടി. രാജ്യത്തിനെതിരേയും ഹിന്ദു വിശ്വാസങ്ങൾക്കെതിരേയും മുമ്പ് അവർ അപകീർത്തികരമായ പരാമർശങ്ങൾ ഇവർ നടത്തിയിരുന്നു. ഇത്തരത്തിലുള്ള അവരുടെ പഴയ എക്സ് പോസ്റ്റുകൾ (മുമ്പ് ട്വിറ്റർ) ഇപ്പോൾ വീണ്ടും ചർച്ചയായി. ഇക്കാര്യം ചുണ്ടിക്കാട്ടി സൈനബിനെതിരെ അഭിഭാഷകൻ വിനീത് ജിൻഡാൽ പരാതി നൽകി.

ഇതിന് പിന്നാലെയാണ് സൈനബിനെ തിരിച്ചയച്ചത്. പാക് മാധ്യമങ്ങളാണ് ഇവരെ തിരിച്ചയച്ചതെന്ന വാർത്ത റിപ്പോർട്ടു ചെയ്തത്. നാളെ പാക്കിസ്ഥാൻ - ശ്രീലങ്ക മത്സരം നടക്കാനിരിക്കെയാണ് സൈനബിനെ പറഞ്ഞയക്കുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളെ തുടർന്ന് അവർ സ്വമധേനാ നാടുവിട്ടതാണെന്നും വാർത്തകളുണ്ട്.

നിലവിലെ ഉപയോഗിക്കുന്ന 'സബ്ബാസ് ഒഫീഷ്യൽ' എന്ന അക്കൗണ്ടിൽ നിന്നാണ് അപകീർത്തിപെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ വന്നിരുന്നത്. പിന്നീട് അക്കൗണ്ടിന്റെ പേര് മാറ്റുകയും 'സൈനബ്ലോവെസ്‌ക്' എന്നാക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറയുന്നു. പരാതിയിൽ പറയുന്നതിങ്ങനെ... ''അതിതി ദേവോ ഭവ എന്നത് നമ്മുടെ രാജ്യത്തെയും ഹിന്ദു ധർമ്മത്തെയും ബഹുമാനിക്കുന്നവർക്ക് മാത്രമാണ്, എന്നാൽ ഭാരതീയ വിരുദ്ധരെ നാട്ടിൽ സ്വാഗതം ചെയ്യേണ്ടതില്ല.'' അദ്ദേഹം പരാതിയിൽ വ്യക്തമാക്കി.

സൈനബിനെ തിരിച്ചയിക്കുന്നതുമായി ബന്ധപ്പെട്ട പാക്കിസ്ഥാനിലെ സമാ ടിവി നേരത്തെ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഡിലീറ്റ് ആക്കി. സൈനബ് സുരക്ഷിതമായി ദുബായിലെത്തിയെന്നും പോസ്റ്റിലുണ്ടായിരുന്നു. നേരത്തെ, ഇന്ത്യയിലേക്ക് പറക്കുന്നതിനിടെ സൈനബ് രാജ്യത്തേക്കുള്ള തന്റെ യാത്രയിൽ ആവേശം കൊണ്ടിരുന്നു.

അതേസമയം, പാക്കിസ്ഥാൻ നാളെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. ശ്രീലങ്കയാണ് പാക്കിസ്ഥാന്റെ എതിരാളി. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ മറികടക്കാൻ പാക്കിസ്ഥാനായിരുന്നു. ശ്രീലങ്കയാവട്ടെ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഹൈദരാബാദ്, രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പാക് - ശ്രീലങ്ക മത്സരം.