പത്തനംതിട്ട: വിവാഹവാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പതിനെട്ടുകാരനെ പൊലീസ് പിടികൂടി. തിരുവനന്തപുരം കരമന ആറമട ലക്ഷ്മി ഭവനിൽ നിന്നും കരമന കൈലാസ് ആറന്നൂർ ശാസ്താനഗർ റെസിഡന്റ്സ് അസോസിയേഷൻ നമ്പർ 99 ൽ ടി സി 20/41 3ാം നമ്പർ നാരായണദാസിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സച്ചു എന്നുവിളിക്കുന്ന സൂരജി (18) നെയാണ് കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിൽ നിന്നും പ്രലോഭിപ്പിച്ച് വിളച്ചിറക്കി തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു. മകളെ കാണാതായതിന് പിതാവിന്റെ മൊഴിപ്രകാരം ആദ്യം പൊലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടത്തി വരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തേതുടർന്ന് ഇരുവരെയും തിരുവനന്തപുരത്തുനിന്നും കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു.

മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ലൈംഗികാതിക്രമം നടന്നത് വ്യക്തമായത്. പിന്നീട് കുട്ടിയെ കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ചു. വനിതാ പൊലീസ് അവിടെയെത്തി വിശദമായ മൊഴിരേഖപ്പെടുത്തി. കുട്ടിക്ക് കൗൺസിലിങ് ലഭ്യമാക്കുന്നതിനുള്ള നടപടി പൊലീസ് സ്വീകരിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

തട്ടിക്കൊണ്ടുപോകലിനുള്ള വകുപ്പും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ്, എസ്ഐ ആദർശ്, എസ്സിപിഓ മനോജ്, സിപിഓ വരുൺ കൃഷ്ണൻ,എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.