കാസർകോട്: മയക്കുമരുന്നിന് അടിമയാക്കി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസിൽ യുവതിയടക്കം മൂന്ന് പേരെ കാസർകോട് വനിതാ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ യുവതി നേരത്തെ ഹണിട്രാപ് കേസിൽ അറസ്റ്റിലായിരുന്നു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 19 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.

ആദ്യം ഒരു യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പല ഉന്നതകർക്കും കാഴ്ചവക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി കാസർകോട്ട് ചില ഉന്നതരെയും രാഷ്ട്രീയ നേതാക്കളെയും ഇവർ ബ്ലാക്ക് മെയിൽ ചെയ്തതായും സൂചനകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇവർ പരാതിയുമായി ഇതുവരെ രംഗത്ത് വന്നിട്ടില്ല.

അതേസമയം പരാതിയിലെങ്കിലും പീഡനം നടത്തിയതായി വ്യക്തമായാൽ ഇവർക്കെതിരെയും കേസെടുക്കും എന്നാണ് സൂചന. ഒരുപക്ഷേ കാസർകോട്ട് രാഷ്ട്രീയത്തെ പോലും ഇത് ബാധിച്ചേക്കും. മംഗ്ളുറു, ചെർക്കള , കാസർകോട്, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ട് പോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഏതാനും ദിവസം മുമ്പാണ് ഞെട്ടിക്കുന്ന പീഡനം നടന്നതെന്നാണ് വിവരം.

പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയാണ് പീഡിപ്പിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോയെന്നറിയുന്നതിനായി കാസർകോട് വനിതാ പൊലീസ് ഊർജിതമായി അന്വേഷണം നടത്തി വരികയാണ്. അതേസമയം പ്രതികളുമായി ബന്ധപ്പെട്ട പേര് വിവരങ്ങൾ ഒന്നും പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.