മലപ്പുറം:പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി.അരീക്കോട് വാലില്ലാപുഴ തൃക്കളയൂർ ഉള്ളാട്ടിൽ യാക്കിപ്പറമ്പൻ അനസ് (30)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.കേസിലെ ഒന്നാം പ്രതിയായ കാമുകനുമായുള്ള പെൺകുട്ടിക്കുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി കുറ്റൂളിയിലെ വീട്ടിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.

പിന്നീട് പല ദിവസങ്ങളിൽ ഇത് ആവർത്തിച്ചതായും പരാതിയിൽ പറയുന്നു.വിദ്യാർത്ഥിനി ഗർഭിണിയായതിനെ തുടർന്ന് പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 28ന് പ്രതിക്കെതിരെ ജില്ലാ പൊലീസ് മേധാവി ലുക് ഔട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു. 2022 സെപ്റ്റംബർ 25ന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

അതേ സമയം 17കാരിയുടെ കുളിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം ഫേസ്‌ബുക്കിലൂടെ പിന്തുടർന്നു ഭീഷണിപ്പെടുത്തിയ ശേഷം വീട്ടിൽകൊണ്ടുപോയി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 32കാരൻ അറസ്റ്റിൽ.പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ മങ്കട പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു.മലപ്പുറം വലമ്പൂർ ഏറാംതോട് മഠത്തിൽകുണ്ടിൽ സന്ദീപ് (32) യെയാണ് ജഡ്ജി എസ് നസീറ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ്ജയിലിലേക്കയച്ചത്.

2016 മുതൽ 2022 ജനുവരി വരെ സാമൂഹികമാധ്യമങ്ങളിലൂടെ പിന്തുടർന്ന പ്രതി ഒരു ദിവസം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. അതിജീവിതയുടെ കുളിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഇതു കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ പ്രതിയുടെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. മങ്കട സബ് ഇൻസ്‌പെക്ടർ സി കെ നൗഷാദ് ആൺ ഇക്കഴിഞ്ഞ 13ന് പ്രതിയെ അറസ്റ്റ് ചെയ്തത്.