മുംബൈ: സ്വത്ത് തർക്കത്തിന്റെ പേരിൽ ടെലിവിഷൻ താരം വീണാ കപൂറിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന വാർത്ത വ്യാജം. ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്ത വാർത്ത നിഷേധിച്ച് വീണാ കപൂർ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരുള്ള മറ്റൊരാളാണ് കൊല്ലപ്പെട്ടതെന്ന് വീണ പറഞ്ഞു. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടി പൊലീസിൽ പരാതി നൽകി. മകൻ സച്ചിൻ കപൂറിനൊപ്പമെത്തിയാണ് അവർ പരാതി നൽകിയത്.

മരണ വാർത്തയ്ക്കെതിരെ രംഗത്തെത്തിയ വീണാ കപൂറിന്റെ വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. ''ഇത് വ്യാജ വാർത്തയാണ്. വീണാ കപൂർ എന്ന പേരിൽ ഒരാൾ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ, ആ വീണാ കപൂർ ഞാനല്ല. ഞാൻ ഗോർഗാവിലാണ് താമസിക്കുന്നത്, വാർത്തകളിൽ പറയുന്നതുപോലെ ജുഹുവിലല്ല. ഞാനും ഇവിടെ മകനോടൊപ്പമാണ് താമസം. അതുകൊണ്ടാണ് കൊല്ലപ്പെട്ടത് ഞാനാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചത്' വീണാ കപൂർ മാധ്യമങ്ങളോടു പ്രതികരിച്ചു.

 

''ഞാൻ മരിച്ചുവെന്ന് വിശ്വസിക്കുന്ന എല്ലാവരെയും അത് തെറ്റായ വാർത്തയാണെന്ന് അറിയിക്കുകയാണ്. ഞാൻ മരിച്ചിട്ടില്ല. ഇപ്പോഴും ജീവനോടെയുണ്ട്. എന്നെ മകൻ കൊലപ്പെടുത്തിയെന്ന വാർത്ത സത്യത്തിൽ ഞെട്ടിച്ചു. എനിക്ക് പ്രതികരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിപ്പോയി. വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ ഞാനും മകനും കേസ് ഫയൽ ചെയ്തു. സംഭവത്തിൽ പൊലീസ് എല്ലാ പിന്തുണയും നൽകുന്നുണ്ട്. അവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഞങ്ങൾ പരാതി നൽകാനെത്തിയപ്പോൾ വളരെ ഹൃദ്യമായിട്ടാണ് അവർ പെരുമാറിയത്. മുംബൈ പൊലീസിന് എന്റെ സല്യൂട്ട്. ഇപ്പോൾ ഞങ്ങൾ പരാതിപ്പെട്ടില്ലെങ്കിൽ ഭാവിയിൽ മറ്റാർക്കെങ്കിലും ഇതുതന്നെ സംഭവിക്കും. മരണ വാർത്തയുടെ നിജസ്ഥിതി അറിയാൻ രാത്രിയും പകലും വരുന്ന ഫോൺകോളുകൾ വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഷൂട്ടിങ് സ്ഥലത്തുപോലും സമാധാനമില്ലാത്ത അവസ്ഥയാണ്. ജോലിയിൽ ശ്രദ്ധ പതിപ്പിക്കാനും സാധിക്കാതെ വരുന്നു' വീണ പറഞ്ഞു.

നടി വീണാ കപൂറിനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയിൽ തള്ളിയ കേസിൽ മകൻ സച്ചിൻ കപൂറും ജോലിക്കാരനും അറസ്റ്റിലായെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്ത. ഇത് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, ഈ വാർത്തയിൽ പറയുന്ന വീണയും മകനും വേറെ ആളുകളാണെന്നാണ് നടി വീണയുടെ ഭാഷ്യം.