ആലുവ: ആലുവയിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം കണ്ട് സഹപാഠികൾ വിങ്ങി പൊട്ടി. അദ്ധ്യാപകർ പൊട്ടിക്കരഞ്ഞു. മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിന് വച്ചിരുന്നു. സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ ആദരാഞ്ജലി അർപ്പിച്ചു. കുട്ടി പഠിച്ച ക്ലാസ് മുറിയിലായിരുന്നു പൊതുദർശനം. കൂട്ട നിലവിളികളാണ് ഇവിടെ ഉയർന്നത്.

അതിനിടെ കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി അസഫാക്ക് മൊഴി നൽകി. അസ്ഫാക്കിന് ഇതിന് പലരുടേയും സഹായം കിട്ടിയെന്ന് സൂചനയുണ്ട്. എന്നാൽ പൊലീസ് അതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് സൂചന. മൊഴിയും അവഗണിക്കും. അന്വേഷണം അസ്ഫാക്കിൽ മാത്രമൊതുക്കും. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവുകളുള്ളതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നാണ് കണ്ടെത്തൽ. പ്രതിയെ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും. ഒന്നര വർഷം മുൻപാണ് അസ്ഫക് ആലം കേരളത്തിൽ എത്തിയത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ നിർമ്മാണ ജോലികൾ ചെയ്തിട്ടുണ്ട്.

കൂടാതെ മൊബൈൽ മോഷണ കേസിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറൽ എസ്‌പി വിവേക് കുമാർ പറഞ്ഞു. ഇതിന് അപ്പുറത്തേക്ക് അന്വേഷണം പോകില്ലെന്ന സൂചനയാണ് ഇത്. അസ്ഫാക് ബീഹാറിയാണെന്നതിനും ഉറപ്പില്ല. കൈയിലുള്ള രേഖകളെല്ലാം വ്യാജമാണെന്നാണ് സൂചന. പ്രതിയുടെ സ്വദേശത്തെ കുറിച്ച് ഒരു വ്യക്തതയുമില്ല.

വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് പിടികൂടിയിരുന്നു. എന്നാൽ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളിൽ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. രാത്രി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല.

സമീപത്തെ കടയിൽ നിന്ന് ജ്യൂസും മിഠായിയും വാങ്ങി നൽകിയ ശേഷമാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. അടുത്തുള്ള കോഴിക്കടയിലെ ക്യാമറയിൽ ദൃശ്യം പതിഞ്ഞിരുന്നു. രണ്ടു ദിവസം മുമ്പ് കോഴിക്കടയിൽ ജോലി തേടിയെത്തിയതാണ് പ്രതി. ജോലിക്ക് നിറുത്തിയില്ലെങ്കിലും അവിടത്തെ തൊഴിലാളിയായ അസാം സ്വദേശി ഗുൽജാർ ഹുസൈന്റെ സഹായത്തോടെ മുക്കത്ത് പ്ലാസയിൽ താമസസൗകര്യമൊരുക്കി. ഇതോടുചേർന്ന മറ്റൊരു കെട്ടിടത്തിലാണ് കുട്ടിയുടെ കുടുംബം മൂന്ന് വർഷമായി താമസിച്ചിരുന്നത്. പിതാവ് പാലക്കാട് മേഖലയിലാണ് തൊഴിലെടുത്തിരുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആലുവ തോട്ടക്കാട്ടുകരയിൽ നിന്നു പ്രതിയായ അസ്ഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ആലുവയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളാണു കൊല്ലപ്പെട്ട കുട്ടി. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെൺമക്കളുമാണ് കുടുംബത്തിനുണ്ടായിരുന്നത്. മക്കളിൽ രണ്ടാമത്തെയാളാണു അഞ്ചുവയസ്സുകാരി.

വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും മദ്യലഹരിയിൽ ആയിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

സക്കീർ എന്ന വ്യക്തിക്ക് കുട്ടിയെ വിലയ്ക്ക് വിറ്റുവെന്നു പറഞ്ഞ് ഫലിപ്പിക്കാൻ അസ്ഫാക് ശ്രമിച്ചു. അത് വിഫലമായി. കഴുത്തിൽ ബനിയൻ ഉപയോഗിച്ച് മുറുക്കി ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. അതിന്റെ പാടുകളുണ്ട്. ഈ ബനിയൻ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. കൊലപ്പെടുത്തിയ ശേഷമാണ് അതിക്രൂരമായ ലൈംഗിക ആക്രമണം നടന്നതെന്നാണ് നിഗമനം. ശരീരമാസകലം മാന്തി മുറിവേൽപ്പിച്ച നിലയിലാണ്. പുഴയുടെ തീരത്ത് ചതുപ്പിൽ മൃതദേഹം താഴ്‌ത്തിയ നിലയിലായിരുന്നു.

കാൽപാദവും കൈയുടെ ചെറിയ ഭാഗവും മാത്രമായിരുന്നു പുറത്തു കാണാൻ കഴിഞ്ഞിരുന്നത്. കല്ലിന് ഇടിച്ച് മുഖം ചെളിയിലേക്ക് താഴ്‌ത്താൻ ശ്രമിച്ചതിനാലാണെന്നു കരുതുന്നു താടിയെല്ലിന് പൊട്ടലുണ്ട്. ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മുകളിൽ ചാക്കും അതിനു മുകളിൽ കല്ലുംവെച്ച് ഇലച്ചപ്പുകൊണ്ട് മൂടിയിരുന്നു.