തിരുവല്ല: പ്രസവിച്ചു കിടന്ന യുവതിയെ ആശുപത്രിയിൽ നഴ്‌സിന്റെ വേഷത്തിലെത്തി ഞരമ്പിൽ വായു കുത്തി വച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായി അനുഷ മാത്രമേ ഉണ്ടാകൂ. കാമുകന്റെ സ്‌നേഹം പിടിച്ചു പറ്റാനായിരുന്നു ഇതെല്ലാമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കാമുകൻ അരുണിന്റെ ഭാര്യയായ സ്‌നേഹയെ കൊല്ലാൻ ഉറപ്പിച്ചാണു കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ എസ്.അനുഷ (30) ആശുപത്രിയിലെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അരുണിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും.

അരുൺ തന്നിൽ നിന്ന് അകലുന്നുവെന്ന തോന്നലാണു അനുഷയെ ഇതിലേക്കു നയിച്ചത്. സംഭവത്തിൽ അരുണിനു നേരിട്ടു പങ്കില്ലെന്നു പൊലീസ് പറയുന്നു. അനുഷയും അരുണും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്. ഇവർ തമ്മിൽ സ്ഥിരമായി വാട്‌സാപ്പിൽ ചാറ്റ് ചെയ്യാറുണ്ട്. സംഭവ ശേഷം 2 പേരുടെയും ഫോണിൽ നിന്നു ചാറ്റുകളെല്ലാം നീക്കിയ നിലയിലാണ്. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ചാറ്റ് വീണ്ടെടുക്കുന്നത് കേസിൽ നിർണ്ണായകമാകും. അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അതിന് ശേഷവും സംശയം മാറുന്നില്ല. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

അരുണിനും അനുഷയ്ക്കും വിവാഹം കഴിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു നടന്നില്ല. പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു. അനുഷയുടെ ആദ്യ വിവാഹം കൊല്ലം നീണ്ടകര സ്വദേശിയുമായിട്ടായിരുന്നു. 7 മാസം മാത്രമാണ് ഈ ബന്ധം നീണ്ടത്. അരുണുമായി ബന്ധം തുടർന്നതും വിവാഹം വേർപിരിയാൻ കാരണമായി. അനുഷയുടെ രണ്ടാം വിവാഹം 7 മാസം മുൻപായിരുന്നു. ഗൾഫിൽ ജോലിയുള്ളയാളാണ് ഭർത്താവ്. ആദ്യ വിവാഹം വേർപ്പെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ അനുഷ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. വൈദ്യശാസ്ത്രത്തിൽ അറിവുള്ള അനുഷ പൂർണ ബോധ്യത്തോടെയാണ് ഈ രീതി അവംലബിച്ചത്. അനുഷയ്‌ക്കെതിരേ ആൾമാറാട്ടം, വധശ്രമം, ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന രീതിയിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

അരുണിനെ അറിയിച്ചശേഷം ഇളയച്ഛനെ കാണാനെന്ന പേരിൽ ആശുപത്രിയിൽ എത്തിയാണ് അനുഷ സ്‌നേഹയെ സിറിഞ്ച് കൊണ്ട് കുത്തിയതെന്ന് അനുഷയുടെ മൊഴി. ഇളയച്ഛനെ കാണാൻ വരുമ്പോൾ സ്നേഹയെയും കുട്ടിയേയും കാണുമെന്നും പറഞ്ഞിരുന്നതായി അനുഷ പൊലീസിനോട് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ മാസ്‌കും തലയിൽ തട്ടവുമിട്ട് ആശുപത്രിയിലെത്തി പ്രസവ വാർഡ് എവിടെയെന്ന് തിരക്കി. വാർഡിലെത്തി സ്‌നേഹയുടെ പേരു പറഞ്ഞ് മുറി കണ്ടെത്തി. അപ്പോൾ ചികിത്സയിലുള്ള സ്‌നേഹ മാത്രമാണ് ഉണ്ടായിരുന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന ഇവരോട് ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞു. ആദ്യം കുത്തിയപ്പോൾ ഞരമ്പ് കിട്ടാതെ വന്നതോടെ വീണ്ടും കുത്തി. ഇതും ശരിയായില്ല. മൂന്നാമതും കുത്തിയപ്പോൾ ശ്രദ്ധിച്ചപ്പോഴാണ് സ്‌നേഹ സിറിഞ്ചിൽ മരുന്ന് ഇല്ലെന്ന് കണ്ടത്.

സംശയം തോന്നി അമ്മയെ വിളിച്ചു. ഇതുകേട്ട് അമ്മ അകത്തുകയറിയപ്പോൾ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. ഉടനെ ആശുപത്രി ജീവനക്കാർ ചേർന്ന് ഇവരെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ശരീരത്തിലെ ഞരമ്പിലേക്കു വായു കുത്തിവച്ചാൽ മരണംവരെ സംഭവിക്കുമെന്നാണ് മനസിലാക്കിയിരുന്നതെന്നും പൊലീസിനു മൊഴി നൽകി. ജൂലൈ 26നാണ് സ്‌നേഹയെ ആശുപത്രിയിൽ പ്രസവ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് ഒന്നിന് പെൺകുഞ്ഞിനെ പ്രസവിച്ചു. ഇതിനുശേഷം ഡിസ്ചാർജ് അറിയിച്ചിരിക്കെയാണ് സംഭവങ്ങൾ അരങ്ങേറിയത്.

അനുഷ സ്വകാര്യ സ്ഥാപനത്തിൽ ബിഫാം കോഴ്‌സ് പഠിച്ചെങ്കിലും പൂർത്തിയാക്കിയില്ല. തുടർന്ന്, ബിഎ ഇംഗ്ലീഷും പഠിച്ചു. എട്ടുവർഷം മുൻപ് കായംകുളത്തെ മരുന്നുകടയിൽ ജോലി ചെയ്തിരുന്നു. മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുഷ ബിഫാം പഠനത്തിന്റെ ഭാഗമായി മൂന്നുമാസം പരിശീലനത്തിനു പോയത്. ബിഫാം പരീക്ഷയിൽ പരാജയപ്പെട്ട വിഷയത്തിന്റെ പ്രാക്ടിക്കൽ ഉണ്ടെന്ന് വീട്ടിൽ പറഞ്ഞാണ് അനുഷ വെള്ളിയാഴ്ച പരുമലയിലേക്കു പോയതെന്ന് പൊലീസ് പറഞ്ഞു. റിമാന്റിലുള്ള അനുഷയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പിന് ഒരുങ്ങുകയാണ് പൊലീസ്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.