തിരുവനന്തപുരം : കഴിഞ്ഞ ദിവസം ഭർത്താവിന്റെ വേർപാടിന് പിന്നാലെ ഭാര്യയും ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടലിലാണ് നെടുമങ്ങാട് ഉഴമലയ്ക്കൽ. സ്വർണം പണയം വച്ചതിനെ ചൊല്ലിയുള്ള പിണക്കം ബന്ധുക്കൾ പരിഹരിച്ചെങ്കിലും അന്ന് തന്നെ ഭാര്യ വീട്ടിലേക്ക് എത്താതാണ് രണ്ടു ജീവനുകൾ പൊലിയാൻ കാരണമായത്. ഉഴമലയ്ക്കൽ പരുത്തിക്കുഴി രാജേഷ് ഭവനിൽ രാജേഷ് (38), ഭാര്യ അപർണ (26) എന്നിവരാണ് ഇന്നലെ മരിച്ചത്.

ഇവരുടെ ഏകമകൾ മൂന്നര വയസുള്ള ദക്ഷിണ ഒന്നും അറിയാതെ വീട്ടിൽ നിൽക്കുന്നത് കാണുമ്പോൾ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടുകയാണ്. ഇരുവരും മുൻപും ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി രാജേഷ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച വിവരം ഇന്നലെ രാവിലെ അറിഞ്ഞ അപർണ്ണ സ്വന്തം വീട്ടിലാണ് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തത്.

രാജേഷും ഭാര്യ അപർണ്ണയും തമ്മിൽ ഒരാഴ്ചയായി പിണക്കത്തിലായിരുന്നു. ഇതോടെ അപർണ്ണ തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് പോയി. ശനിയാഴ്ച വൈകിട്ട് അപർണയുടെ ബന്ധുക്കൾ രാജേഷിനോട് സംസാരിച്ച് പ്രശ്നം രമ്യതയിലാക്കി. തുടർന്ന് പിണക്കം മാറിയ രാജേഷ് രാത്രിയോടെ അപർണ്ണയെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടു. എന്നാൽ അപർണ വീണ്ടും സൗന്ദര്യ പിണക്കം കാട്ടി, ഇതോടെ രാജേഷ് കിടപ്പുമുറിയിൽ തൂങ്ങിയെന്നാണ് വിവരം.

ഞായറാഴ്ച രാവിലെ സുഹൃത്തുക്കൾ രാജേഷിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടാത്തതോടെ ഇവർ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ രാജേഷിനെ കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. രാജേഷ് തൂങ്ങി മരിച്ച വിവരം അറിഞ്ഞതോടെ മനസിൽ വാശിയില്ലാതിരുന്ന അപർണയ്ക്ക് അത് സഹിക്കാനായില്ല ഉടൻ വീട്ടിലുണ്ടായിരുന്ന ആസിഡും കുടിച്ചു.

കാലിൽ പൊട്ടലിനെ തുടർന്ന് പ്ലാസ്റ്ററിട്ടിരിക്കുന്ന അപർണ്ണയുടെ അമ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളികേട്ടെത്തിയ പരിസരവാസികൾ ഉടൻ അപർണയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിത്തിച്ചു. അവിടെ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അപർണ മരിച്ചു.

രാജേഷിന്റെയും വീടുകൾ തമ്മിൽ 100 മീറ്റർ അകലം മാത്രമാണുള്ളത്. മോഹനൻ - ലീലാഭായി ദമ്പതികളുടെ മകനാണ് രാജേഷ്. ഹരീഷാണ് സഹോദരൻ. പരുത്തിക്കുഴി ശോഭാവിലാസത്തിൽ വിജയനും ശോഭലതയുമാണ് അപർണയുടെ മാതാപിതാക്കൾ. ലിജയാണ് സഹോദരി. വലിയമല പൊലീസ് കേസെടുത്തു. ഇരുവരുടെയും സംസ്‌ക്കാരം ഇന്ന് നടക്കും.