പത്തനംതിട്ട: വീടുകയറി ആക്രമിച്ച് രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കൾ രാത്രി 10 30 ന് അടൂർ ചൂരക്കോട് ബദാരീ മുക്ക് കല്ലുവിളയിൽ അനന്തു(28)വിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെയും, സുഹൃത്ത് മണ്ണടി പാറവിള പുത്തൻവീട്ടിൽ അയ്യപ്പനെ(36)യും പ്രതികൾ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

കേസിലെ ഒന്നും രണ്ടും പ്രതികളായ മണക്കാല വട്ടമലപ്പടി കൊച്ചുപ്ലാവിള പടിഞ്ഞാറ്റേതിൽ വിഷ്ണു മോഹൻ (30), മണക്കാല ചിറ്റാണിമുക്ക് അജിൻ ഭവനിൽ അജിൻ (28) എന്നിവരെയാണ് ഇന്നലെ സന്ധ്യക്ക് അറസ്റ്റ് ചെയ്തത്. അനന്തുവും കുടുംബവും താമസിക്കുന്ന കല്ലുവിളയിൽ വീടിന്റെ മുൻവശത്ത് നിന്ന ഇയാളെ അസഭ്യം വിളിച്ചുകൊണ്ട് പ്രതികൾ വീടിനു നേരേ ബിയർ കുപ്പികൾ വലിച്ചെറിഞ്ഞു. തുടർന്ന്, വടിവാളുമായി ആക്രോശിച്ചുകൊണ്ട് സിറ്റൗട്ടിൽ ഇരുന്ന സുഹൃത്ത് അയ്യപ്പനെയും, അനന്തുവിനെയും വെട്ടാൻ പാഞ്ഞെത്തി.

വീടിനുള്ളിലേക്ക് ഓടിക്കയറിയപ്പോൾ അനന്തുവിന്റെ തലയ്ക്കുനേരെ വെട്ടി, രക്ഷപ്പെടുത്താൻ ഇടയ്ക്കുകയറിയ അയ്യപ്പനെയും വെട്ടി. ഇയാൾ താഴെ വീണപ്പോൾ അനന്തുവിനെ വീണ്ടും വെട്ടിയെങ്കിലും കൈകൊണ്ട് തടഞ്ഞു. വലതുകയ്യിൽ ആഴത്തിൽ മുറിവേറ്റു. ഓടിരക്ഷപ്പെട്ട അയ്യപ്പൻ സുഹൃത്തിന്റെ ബൈക്കിന് പിന്നിൽ, ചികിത്സക്കായി അടൂർ ജനറൽ ആശുപത്രിയിലേക്ക് വരുമ്പോൾ നെല്ലിമൂട്ടിപ്പടിയിൽ കാർ ഇട്ട് തടഞ്ഞുനിർത്തി കമ്പി, കമ്പ് എന്നിവ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. കൈകളിലും തലയ്ക്കും പുറത്തും അടികൊണ്ട് പരിക്കേറ്റു.

അയ്യപ്പന്റെ മൊഴി രേഖപ്പെടുത്തി വധശ്രമത്തിന് കേസ് എടുത്ത ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. തുടർന്ന്, ഇന്നലെ വൈകിട്ട് 6.30 ന് അടൂരിൽ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

വടിവാളുകൾ മൂന്നാം പ്രതി ദീപുവിന്റെ കയ്യിൽ കൊടുത്തെന്നും, മറ്റ് ആയുധങ്ങൾ വഴിയിൽ എവിടെയോ ഉപേക്ഷിച്ചെന്നും പ്രതികൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ മനോജ്കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ രാജേഷ, എ എസ് ഐമാരായ രാധാകൃഷ്ണൻ, രമേശ്കുമാർ, എസ് സി പി ഓ മുജീബ് സി പി ഓ സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.