കോട്ടയം: പാമ്പാടിയിലെ ജൂവലറിയിൽ മോഷണം നടത്തിയ കേസിൽ പ്രാദേശിക ബിജെപി നേതാവ് അറസ്റ്റിൽ. കൂട്ടിക്കൽ ടോപ്പ് സ്വദേശി അജീഷിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതി കുറ്റം സമ്മതിച്ചു.മോഷണത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു താനെന്ന് ഇയാൾ പറഞ്ഞെന്നും പൊലീസ് അറിയിച്ചു.

പാമ്പാടി ആശുപത്രി പടിക്കലിലെ കയ്യാലപ്പറമ്പിൽ ജൂവലറിയിലായിരുന്നു മോഷണം.കടയിൽ എത്തിയ ശേഷം മാല വാങ്ങാനാണ്, കാണണമെന്ന് അജീഷ് കടയുടമയോട് ആവശ്യപ്പെട്ടു. രണ്ടു മാലകൾ നോക്കുന്നതിനിടെ ഉടമ കടയുടെ ഉള്ളിലേക്ക് പോയി. ഈ സമയത്ത് നാലു പവന്റെ രണ്ടു മാലകളുമായി അജീഷ് പുറത്തിറങ്ങി സ്‌കൂട്ടറിൽ കടന്നു കളയുകയായിരുന്നു.

മോഷണം പോയെന്ന് അറിഞ്ഞതോടെ ജയകുമാർ വിവരം പൊലീസിൽ അറിയിച്ചു.സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അജീഷിനെ പിടികൂടിയത്.കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ കടബാധ്യതകൾ തീർക്കാനും മാതാപിതാക്കളെ പരിചരിക്കാൻ പണം കണ്ടെത്താനുമായിരുന്നു മോഷണമെന്ന് അജീഷ് പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് അജീഷ്. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് ഏഴാം വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു.അജീഷിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ പൊലീസ് വാഹനം ബിജെപി പ്രവർത്തകർ തടയുകയും ചെയ്തിരുന്നുവെന്നും ആക്ഷേപമുണ്ട്.