കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ അനസ്‌തേഷ്യ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. മധൂർ പട്‌ള സ്വദേശി അബ്ബാസ് പി.എം എന്നയാൾ ഹെർണിയ അസുഖത്തിന് ചികിത്സയ്ക്കായി കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്ടർ അഭിജിത്തിനെ 2023 ജൂലൈ ഏഴാം തീയതി കാണുകയും പരിശോധിച്ച് ഓപ്പറേഷൻ ആവശ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു.

ഓപ്പറഷന് തീയതി ലഭിക്കുന്നതിന് അനസ്‌തേഷ്യ വിഭാഗം ഡോക്ടർ വെങ്കിട ഗിരിയെ കാണാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ജൂലൈ 26ന് വെങ്കിടഗിരി ഡോക്ടറെ സമീപിച്ചപ്പോൾ ഡിസംബറിൽ മാത്രമാണ് തനിക്ക് സമയമുള്ളതൊന്നും അനസ്‌തേഷ്യ ആ തീയതി കുറച്ചു തരാമെന്നും അറിയിച്ചു. ഓപ്പറേഷൻ തീയതി മുന്നോട്ട് ആക്കുന്നതിനായി 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇവർ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് ഡി വൈ എസ് പി വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിക്കാരൻ പണം കൈമാറുമ്പോൾ കയ്യോടെ പിടികൂടിയത്.

കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണപ്പോൾ, ചെറുത്തുനിൽക്കാൻ ഡോക്ടർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൈക്കൂലി വാങ്ങിയത് ഉറപ്പിക്കുന്നതിനുള്ള രാസ പരിശോധന നടത്താൻ കൈകൾ നീട്ടാൻ പറഞ്ഞപ്പോൾ പാന്റിനകത്തേക്ക് കൈകളിട്ട് മൂത്രമൊഴിച്ച് കഴുകാൻ ശ്രമിച്ചതായി പറയപ്പെടുന്നു. പിന്നീട് പാന്റും വിജിലൻസ് കസ്റ്റഡിയിൽ എടുത്തു
.
വിജിലൻസ് സംഘത്തിൽ വിജിലൻസ് ഇൻസ്‌പെക്ടർ കെ സുനുമോൻ, സബ് ഇൻസ്‌പെക്ടർമാരായ കെ.രാധാകൃഷ്ണൻ, വി എം മധുസൂദനൻ, പി.വി സതീശൻ , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വി.ടി സുഭാഷ് ചന്ദ്രൻ , പ്രിയ കെ നായർ, കെ.വി.ശ്രീനിവാസൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ. രഞ്ജിത് കുമാർ, വി.രാജീവൻ, പ്രദീപ്, കെ.ബി. ബിജു , ഷീബ, പ്രമോദ് കുമാർ , പ്രദീപ് കുമാർ , കൃഷ്ണൻ , എ.വി. രതീഷ് ,അസി. ഡിസ്ട്രിക് പ്ലാനിങ് ഓഫിസർ റിജു മാത്യു, ഡയറി ഡവലപ്‌മെന്റ് സീനിയർ സൂപ്രണ്ട് ബി. സുരേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.