ആലപ്പുഴ: ഹരിപ്പാടിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവത്തിൽ ഏഴു പൊലീസുകാർക്കെതിരെ കേസ്. സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവിന് കസ്റ്റഡിയിൽ മർദനമേറ്റ വിവരം നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. ഈ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ നിർദേശത്തെ തുടർന്നാണ് പൊലീസ നടപടി ഉണ്ടായിരിക്കുന്നത്.

2017 ഒക്ടോബറിലാണ് ബാങ്ക് ഉദ്യോഗസ്ഥനായ അരുണിനു പൊലീസിന്റെ മർദനമേറ്റത്. യുഡിഎഫ് നടത്തിയ ഹർത്താൽ ദിവസം ബൈക്കിൽ പോയ അരുൺ, ബസിനു കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നു സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് അരുണിന്റെ പരാതി.

അന്നു സിഐ ആയിരുന്ന ഡിവൈഎസ്‌പി മനോജ് കരണത്തടിക്കുകയും വൃഷണം പിടിച്ചു ഞെരിക്കുകയും ചെയ്‌തെന്നു പരാതിയിൽ പറയുന്നു. മറ്റു പൊലീസുകാർ കുനിച്ചുനിർത്തി ഇടിക്കുകയും നടുവിന് പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നും യുവാവ് പരാതിയിൽ വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥർക്കു നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അരുൺ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

അരുണിന്റെ മൊഴി രേഖപ്പെടുത്തിയ കമ്മിഷൻ, പൊലീസുകാർക്കെതിരെ കേസെടുക്കാൻ കഴിഞ്ഞമാസം നിർദ്ദേശം നൽകി. ഇതനുസരിച്ചാണ് ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന്റെ ക്രൂരതയെ തുടർന്ന് ഒരു മാസത്തോളം അരുൺ ആശുപത്രിയിൽ കഴിയുകയായിരുന്നു.

ഹരിപ്പാട്ടെ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ് എസ് അരുൺ. ഒക്ടോബർ 17ന് യുഡിഎഫ് ഹർത്താലായിരുന്നു. ബാങ്കിൽ പോയി ഉച്ചക്ക് തിരിച്ച് വീട്ടിലെത്തിയ അരുണിനെ തേടി മഫ്തിയിൽ പൊലീസുകാരെത്തി. സിഐ സ്റ്റേഷനിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു എന്ന് മാത്രമാണ് ഇവർ അരുണിനോട് പറഞ്ഞത്. സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന വിവരം അരുണിന് മനസിലാകുന്നത്.

കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു എന്ന കള്ളക്കേസ് ചുമത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അരുണിന് ബോധ്യപ്പെട്ടത് എഫ്ഐആർ കാണുമ്പോൾ മാത്രമാണ്. പിന്നീട് അന്നത്തെ ഹരിപ്പാട് സിഐയും നിലവിൽ മലപ്പുറത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുമായ മനോജ് ടി നായർ അടക്കുമുള്ളവർ ചേർന്ന് മർദ്ദിക്കുയായിരുന്നു.

പൊലീസിന്റെ കൊടും ക്രൂരതയ്ക്കെതിരെ അരുണിന്റെ ഭാര്യ അശ്വതി മനുഷ്യാവകാശ കമീഷനെ സമീപിച്ചു. 35000 രൂപ നഷ്ടപരിഹാരം നൽകാനും ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനും കമ്മീഷൻ ഉത്തരവിട്ടു. എന്നാൽ, കേസിൽ ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് ഉത്തരവ് നടപ്പാക്കത്തതിനെതിരെ കുടുംബം ഹൈക്കോടതിയിലെത്തി. ഹൈക്കോടതിയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.