കൊച്ചി: ഇന്നലെ വൈകീട്ട് അസ്ഫാക്ക് കുട്ടിയുമായി ആലുവ മാർക്കറ്റിൽ എത്തിയിരുന്നതായി ദൃക്‌സാക്ഷി താജുദീൻ. സംശയം തോന്നി ചോദിച്ചപ്പോൾ സ്വന്തം മകളാണെന്ന് പറഞ്ഞുവെന്നും താജുദ്ദീൻ പറഞ്ഞു. അസ്ഫാഖിന്റെ ഫോട്ടോ ടിവിയിൽ കണ്ടപ്പോൾ രാവിലെ എട്ടരക്ക് വിളിച്ച് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി പറഞ്ഞു.

'വൈകീട്ട് മൂന്നേ കാലോടുകൂടി കുട്ടിക്കൊപ്പം അസ്ഫാക് മാർക്കറ്റിലേക്ക് മദ്യപിക്കാനെന്ന നിലയിൽ എത്തിയത്. സംശയം തോന്നി കുട്ടി ഏതാണെന്ന് ഞാൻ ചോദിച്ചു. മകളാണെന്നായിരുന്നു അയാളുടെ മറുപടി. കുട്ടിയുടെ കൈയിൽ മിഠായി ഉണ്ടായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ മദ്യപിക്കാനാണെന്ന് പറഞ്ഞു. കുട്ടിയുമായി മാർക്കറ്റിനുള്ളിലേക്ക് പോയപ്പോൾ പിന്നാലെ മൂന്നുപേർ കൂടി അവന്റെ പിന്നാലെ പോയി.

ഇന്ന് രാവിലെ അയാളുടെ ഫോട്ടോ കണ്ടതോട് കൂടി ഇന്നലെ ഇയാളെ മാർക്കറ്റിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വന്ന് സിസിടിവി പരിശോധിച്ചപ്പോൾ കുട്ടിയുമായി പ്രതി ഇവിടെ വന്നതായി പൊലീസ് കണ്ടെത്തി. പൊലീസും ഞങ്ങളും മാർക്കറ്റിൽ എല്ലായിടത്തും പരിശോധിച്ചു. എന്നാൽ കുട്ടിയെ കണ്ടെത്തിയില്ല. പൊലീസ് സിസിടിവി വിശദമായി പരിശോധിച്ചപ്പോൾ ഇവർ തിരിച്ചുപോയത് കാണാൻ കഴിഞ്ഞില്ല. പിന്നെയും പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്' താജുദിൻ പറഞ്ഞു.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ആലുവയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശികളുടെ മകളെയാണ് ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പൊലിസ് പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സമ്മതിക്കാൻ അദ്യം അസ്ഫാക് തയ്യാറായില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.വെള്ളിയാഴ്ച പകൽ മൂന്ന് മണിയോടെയാണ് സംഭവം. രാംധറിനു 4 മക്കളുണ്ട്.