അടൂർ: ആറന്മുളയ്ക്ക് പിന്നാലെ അടൂർ പൊലീസ് സ്റ്റേഷനിലും മുത്തൂറ്റ് ഫിനാൻസിനെതിരേ പരാതി. സ്ഥിര നിക്ഷേപം മടക്കി നൽകാതെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് പന്നിവിഴ അൻസു ഭവനിൽ അച്ചൻകുഞ്ഞാണ് പരാതി നൽകിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയെന്ന് എസ്.എച്ച്.ഒ അറിയിച്ചു.

മുത്തുറ്റ് ഫിനാൻസ് അടൂർ ശാഖയിൽ അച്ചൻകുഞ്ഞിന്റെ ഭാര്യ സൂസന്റെ പേരിൽ 2018 ഫെബ്രുവരി 23 ന് ആറു ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തി. അഞ്ചു വർഷത്തേക്കായിരുന്നു നിക്ഷേപം. ആ സമയത്ത് ശ്രീ ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസ് ലിമിറ്റഡ് എന്ന പേരിലാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതെന്ന് അച്ചൻകുഞ്ഞിന്റെ പരാതിയിൽ പറയുന്നു. കാലാവധി പൂർത്തിയായി കഴിഞ്ഞ് പണം തിരികെ ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ എത്തിയപ്പോൾ നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി.

ജില്ലയിൽ മുത്തൂറ്റ് ഫിനാൻസിനെതിരേ ആദ്യ പരാതി ലഭിച്ചതും കേസ് രജിസ്റ്റർ ചെയ്തതും ആറന്മുള പൊലീസ് സ്റ്റേഷനിൽ ആയിരുന്നു. നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെന്ന പരാതിയിൽ മുത്തൂറ്റ് ഫിനാൻസിന്റെ ശാഖാ മാനേജർക്കെതിരേയാണ് ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തടിയൂർ പനക്കൽ തടം മാവുങ്കൽ പുത്തൻപുരയിൽ വിമൽ കുമാർ നൽകിയ പരാതിയിലാണ് മുത്തൂറ്റ് ഫിനാൻസ് ആറാട്ടുപുഴ ശാഖാ മാനേജർ ശ്രീകലയ്‌ക്കെതിരേ കേസ് എടുത്തത്.

18 വർഷം ഗൾഫിൽ ജോലി നോക്കി മടങ്ങിയെത്തിയ വിമൽ കുമാർ 2018 മാർച്ച് 16 നാണ് ആറാട്ടുപുഴ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചത്. കൺവർട്ടബിൾ ഡിബഞ്ചർ സർട്ടിഫിക്കറ്റാണ് (എൻസിബി) ഇതിന് നൽകിയത്. ഇതാകട്ടെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ (എസ്ആർഇഐ) ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡിന്റേതാണ്. വിമൽ കുമാർ നടത്തിയ അന്വേഷണത്തിൽ ഈ കമ്പനിയുടെ ലൈസൻസ് 2020 ഒക്ടോബർ മാസത്തിൽ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലാത്തതിന്റെ പേരിൽ റിസർവ് ബാങ്ക് റദ്ദാക്കിയിട്ടുള്ളതായി അറിയാനും കഴിഞ്ഞു.

തുടർന്ന് വിമൽ കുമാർ ശാഖാ മാനേജർ ശ്രീലതയെ സമിപിച്ച് പണം തിരികെ ആവശ്യപ്പെട്ടു. ലഭിക്കാതെ വന്നപ്പോൾ മുത്തൂറ്റ് ഫിനാൻസ് ചെയർമാനും മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് ഡയറക്ടർമാരുമായും നേരിൽ സംസാരിച്ചുവെന്ന് വിമൽ കുമാറിന്റെ മൊഴിയിൽ പറയുന്നു. അവർ പണം തിരികെ നൽകാമെന്ന് വാക്കാൽ പറഞ്ഞുവത്രേ. കേന്ദ്രസർക്കാരിന്റെ അംഗീകാരമുണ്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണ് പണം അവിടെ നിക്ഷേപിച്ചത്. എന്നാൽ, പണം ആവശ്യപ്പെട്ടിട്ട് തിരികെ കിട്ടാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. മുത്തൂറ്റ് ബാങ്ക് ശാഖയിലെ ജീവനക്കാരുടെയും മാനേജർമാരുടെയും പ്രലോഭനങ്ങൾക്ക് വഴങ്ങിയാണ് പലരും പണം നിക്ഷേപിച്ചത്.