തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരത്തെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും ആക്രമണം. എകെജി സെന്ററിൽ പടക്കമാണ് എറിഞ്ഞതെങ്കിൽ തിരുവനന്തപുരം മേട്ടുക്കടയിലെ പാർട്ടി ഓഫീസിന് നേരെ കല്ലുകളാണ് എറിഞ്ഞത്. മൂന്ന് ബൈക്കിലെത്തിയായിരുന്നു ആക്രമണം. കല്ലേറിൽ ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ചില്ലകൾ തകർന്നു. ജൂൺ 30ന് രാത്രിയായിരുന്നു എകെജി സെന്ററിലെ ആക്രമണം. പൊലീസിന് പ്രതികളെ പിടികൂടാനായില്ല. കേസ് ഇപ്പോൾ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.

അറുപതു ദിവസത്തോട് അടുക്കുമ്പോഴാണ് ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടാകുന്നത്. രാത്രിയുടെ മറവിൽ എകെജി സെന്റർ മോഡലിലായിരുന്നു കല്ലേറ്. മൂന്ന് ബൈക്കിൽ എത്തിയവരാണ് അക്രമം നടത്തിയതെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ആരേയും തിരിച്ചറിഞ്ഞിട്ടില്ല. ഈ മേഖലയിലും സിസിടിവി ദൃശ്യങ്ങൾ ഏറെയാണ്. അതിവേഗ അന്വേഷണങ്ങൾ നടത്തിയാൽ പ്രതികളെ വേഗം പിടിക്കാം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആനാവൂർ നാഗപ്പനാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി. 

എകെജി സെന്റർ ആക്രമിച്ചപ്പോൾ തന്നെ അതിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. അത് പിന്നീട് ഏറെ വിവാദമായി. പ്രതികളെ കണ്ടെത്തിയതുമില്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ പാർട്ടി ഓഫീസ് ആക്രമണത്തിൽ പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിക്കുന്ന പരാമർശമൊന്നും നേതാക്കൾ നടത്തിയിട്ടില്ല. എകെജി സെന്ററിൽ പടക്കം എറിഞ്ഞിട്ടും നാശനഷ്ടം ഒന്നും ഉണ്ടായില്ല. എന്നാൽ ജില്ലാ കമ്മറ്റി ഓഫീസിലെ കല്ലേറിൽ കാറിന്റെ ചില്ലു തകരുകയും ചെയ്തിട്ടുണ്ട്.

എകെജി സെന്റർ കഴിഞ്ഞാൽ തിരുവനന്തപുരത്തെ സിപിഎമ്മിന്റെ ഏറ്റവും പ്രധാന ഓഫീസാണ് മേട്ടുക്കടയിലേത്. രാത്രിയും പകലും പാർട്ടി പ്രവർത്തകർ ഇവിടെയുണ്ടാകും. ഈ ഓഫീസിലേക്കാണ് മൂന്നു പേർ ബൈക്കിലെത്തി ആക്രമണം നടത്തിയത്.