തലശേരി: തലശേരി നഗരത്തിൽ പിടിമുറുക്കിയ ലഹരിമാഫിയസംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് സി.പി. എം അനുഭാവിയെ മധ്യവയസ്‌കനെ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നതെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ ഖാലിദിനെ (52)യാണ് അതിദാരുണമായി കത്തിക്കൊണ്ടു കുത്തി കൊലപ്പെടുത്തിയത്.

ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഹോദരി ഭർത്താവും സിപി എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണഹൗസിൽ പൂവനാഴി ഷമീറിനെ (40) കൊഴിക്കോട് ബേബി മെമ്മൊറിയൽ ആശുപത്രിയിലും സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം.

ലഹരി വിൽപനയെ ചൊദ്യം ചെയ്ത ഷമീറിന്റെ മകൻ ഷബീലിനെ (20) ബുധനാഴ്ച ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത ജാക്‌സൺ മർദിച്ചിരുന്നു. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടയിൽ കൈയിൽ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു.

അതീവഗുരുതരാവസ്ഥയിലാണ് ഷമീറിനെ കോഴിക്കോട് എത്തിച്ചത്. തലശേരിയിൽ പിടിമുറുക്കിയ മയക്കുമരുന്ന് ലഹരി മാഫിയക്കെതിരെ സി.പി. എം പോഷകസംഘടനകളും സംസ്ഥാനസർക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി തലശേരിയിൽ പ്രചരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മയക്കുമരുന്ന് സംഘത്തിന്റെ വെട്ടേറ്റു സി.പി. എമ്മിന്റെ സജീവ പ്രവർത്തകരിലൊരാൾ കൊല്ലപ്പെടുന്നത്.

പരേതരായ മുഹമ്മദ് -നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കൾ: പർവീന, ഫർസീൻ. മരുമകൻ: റമീസ് (പുന്നോൽ). സഹോദരങ്ങൾ: അസ്ലംഗുരുക്കൾ, സഹദ്, അക്‌ബർ (ഇരുവരും ടെയ്‌ലർ), ഫാബിത, ഷംസീന. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആമുക്കപള്ളി കബറിടത്തിൽ വ്യാഴാഴ്ച കബറടക്കും.പരേതരായ ഹംസ-ആയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഷമീർ. ഭാര്യ: ഷംസീന. മക്കൾ: മുഹമ്മദ് ഷബിൽ, ഫാത്തിമത്തുൽ ഹിബ ഷഹൽ. സഹോദരങ്ങൾ: നൗഷാദ്, റസിയ, ഹയറുന്നീസ.