തിരുവനന്തപുരം: ബിടെക് വിദ്യാർത്ഥിനിയെ നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ വെച്ച് ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് റിമാന്റിലായ വെഞ്ഞാറമൂട് പുല്ലമ്പാറ കൂനൻ വേങ്ങ തെള്ളിക്കച്ചാൽ സ്വദേശി മധു(56) നേരെത്തെയും സ്ത്രീകളിൽ നിന്നും ചെരുപ്പിന അടിവാങ്ങിയിട്ടുള്ള ആൾ. ഞരമ്പ് രോഗിയായ മധുവിന്റെ ശല്യം കാരണം പല യുവതികളുടെയും ഭർത്താക്കന്മാർ നേരിട്ടെത്തി കൈകാര്യം ചെയ്തിട്ടുണ്ട്.

മധുവിന്റെ സ്വഭാവദൂഷ്യത്തിൽ സഹികെട്ട് രണ്ട് വർഷം മുൻപ് ഇയാളെ ഭാര്യ സ്വന്തം വീട്ടിൽ നിന്നും അടിച്ചിറക്കി. അതിന് ശേഷം ബന്ധുവീടുകളിലാണ് ഇയാൾ അന്തിയുറങ്ങുന്നത്. സ്ഥിരം മദ്യപാനിയായതിനാൽ വിദേശത്ത് ഉന്നത ജോലിയുള്ള മക്കളും ഇയാളെ അടുപ്പിക്കാറില്ല. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

ഉച്ചയ്ക്ക് ഒന്നരയോട് നെടുമങ്ങാട് ബസ്സ് സ്റ്റാൻഡിൽ എത്തിയ എഞ്ചിനിയറിങ് വിദ്യാർത്ഥിനി പ്ലാറ്റ് ഫോമിൽ ബസ് കാത്തിരിക്കുകയായിരുന്നു. തൊട്ടടുത്ത് വന്നിരുന്ന മധു ആദ്യം പെൺകുട്ടിയുടെ കാലിൽ ചുരണ്ടി. നീരസം പ്രകടിപ്പിച്ചപ്പോൾ കൈയെടുത്ത് മടിയിൽ വെച്ചു. കൈ തട്ടി എറിഞ്ഞപ്പോൾ വീണ്ടും ആവർത്തിച്ചു. പെൺകുട്ടി എതിർത്തതോടെ നീയൊക്കെ പയ്യന്മാരോട് എന്തിനും സഹകരിക്കും ഞങ്ങൾക്ക് എന്താ കുഴപ്പമെന്ന് പറഞ്ഞായി ആക്രോശം. പെൺകുട്ടി പൊട്ടിക്കരയുന്നത് കണ്ട് ബസ് കാത്ത് നിന്നവർ ഇടപെട്ടു. കാര്യം തിരക്കി. ഞരമ്പ് രോഗിയായ മധുവിനെ തടഞ്ഞുവെച്ച് പൊലീസ് എയ്ഡ് പോസ്റ്റിൽ ഏൽപ്പിച്ചു.

തുടർന്ന് നെടുമങ്ങാട് സി ഐ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്തു.