മുളവുകാട്: വിവാഹ തട്ടിപ്പ് കേസിൽ, പ്രതി പിടിയിലായി. ആദ്യവിവാഹം മറച്ചുവച്ച് വീണ്ടും വിവാഹിതനായ തൃശൂർ ചെമ്പൂക്കാവ് സ്വദേശി വൈശാഖ് കെ കോപ്പട്ടിയിലിനെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

നേരത്തെ ഇയാൾ ഉന്നത ജോലി ഉണ്ടെന്ന് വിശ്വസിപ്പിച്ച് ബിഹാർ സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. ബി.ടെക്ക് പാസാകാത്ത പ്രതി ബെംഗരുളുവിൽ സിവിൽ സർവ്വീസ് കോച്ചിങ്ങിന് ചേർന്നപ്പോഴാണ് ബീഹാർ സ്വദേശിനിയെ പരിചയപ്പെട്ടത്. തുടർന്ന് ബീഹാറിൽ പോയി യുവതിയുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഹിന്ദുമതാചാര പ്രകാരം വിവാഹിതനാവുകയായിരുന്നു.

ആ വിവാഹം നിലനിൽക്കെ കേരളത്തിൽ വന്ന് കേരളാ മാട്രിമോണിയിൽ വിവാഹ പരസ്യം നൽകി. 20 ലക്ഷം വാർഷിക ശമ്പളമുള്ള ജോലിയുണ്ടെന്നും ഐഐടി ചെന്നെയിൽ ഓൺലൈൻ ആയി പഠിക്കുന്നുണ്ടെന്നും, ബി ടെക്ക് ബിരുദധാരിയാണെന്നുമായിരുന്നു പരസ്യം. ഈ പരസ്യത്തെ തുടർന്നാണ് എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്തത്.

വിവാഹശേഷം സ്വർണ്ണവും പണവും കൂടുതൽ ആവശ്യപ്പെട്ട പ്രതിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ യുവതിയുടെ ബന്ധുക്കൾ അന്വേഷണം നടത്തി. ഇയാൾ ബി.ടെക്ക് പാസായിട്ടിലിലെന്നും, ജോലി ഒന്നും ഇല്ലെന്നും മനസ്സിലായതോടെ, പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതി കേരളത്തിൽ രണ്ടാമത് വിവാഹം ചെയ്തത് അറിഞ്ഞ ബീഹാറിലെ ഭാര്യ പാറ്റ്‌ന പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതോടെ കേസ് എടുത്തിട്ടുണ്ട്. പ്രതിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും അറിവോടു കൂടിയാണ് ഇയാൾ രണ്ടാമത് വിവാഹിതനായത് എന്ന് പൊലീസ് അറിയിച്ചു.

മുളവുകാട് ഇൻസ്‌പെക്ടർ പി.എസ്.മഞ്ജിത്ത് ലാൽ ആണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. എഎസ്‌ഐ ശ്യാമകുമാർ, SCPO സുരേഷ്.പി.വി,SCPO സിബിൽ ഫാസിൽ,SCPO അരുൺ ജോഷി,CPO ജയരാജ്,CPO ശബരിനാഥ് എന്നിവരും അന്വേഷണത്തിൽ ഉണ്ടായിരുന്നു