ഉദുമ: ബൈക്കിൽ കടത്താൻ ശ്രമിച്ച 15.060 ഗ്രാം എംഡിഎംഎയുമായി ലഹരി വിതരണ ശൃംഖലയിലെ മുഖ്യ കണ്ണിയായ യുവാവ് പിടിയിലായി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സുജിത്ത്കുമാർ (39) നെയാണ് ബേക്കൽ എ ഐ കെ വി രാജീവനും സംഘവും അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടുകൂടി പാലക്കുന്നിലെ പള്ളം-കാപ്പിൽ റോഡിൽ വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കിൽ പാട്ടും പാടി വരികയായിരുന്ന സുജിത് കുമാർ കുടുങ്ങിയത്. സുജിത്ത്കുമാർ സഞ്ചരിച്ച കെഎൽ ഒന്ന് സിഎച് 8217 നമ്പർ ബൈക്കിന് കൈകാണിച്ചപ്പോൾ വാഹനം നിർത്തി മാന്യനാകുവാൻ ശ്രമിച്ചു. എന്നാൽ, പൊലീസിന് യുവാവിന്റെ പ്രകടനത്തിൽ സംശയം ഉയർന്നപ്പോൾ കൂടുതൽ പരിശോധനയ്ക്കായി തുനിഞ്ഞപ്പോൾ ഇയാൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പൊലീസിനെ തട്ടിമാറ്റി വലിയ രീതിയിൽ ബഹളംവെച്ച് കുതറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. യുവാവിനെ കീഴ്‌പ്പെടുത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് പാന്റിന്റെ കീശയിൽ നിന്നും പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ കണ്ടെടുത്തത്. ഇതോടെ പ്രകടനങ്ങൾ അവസാനിപ്പിച്ച് യുവാവ് പൊലീസിന് കീഴ്‌പ്പെട്ടു.

മയക്കുമരുന്ന് എവിടുന്നു ലഭിച്ചു എന്ന ചോദ്യത്തിന് ഉപ്പളയിലെ ജുനൈദിൽ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ജുനൈദ് മയക്കുമരുന്ന് വിതരണത്തിലെ മുഖ്യഘടകം ആണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാൾക്കായുള്ള പരിശോധന പൊലീസ് ആരംഭിച്ചിട്ടുണ്ട്.