മലപ്പുറം: മയക്കുമരുന്നും സ്വർണക്കട്ടിയുമായി കാറിൽ യാത്ര. പൊലീസ് പിടികൂടിയപ്പോൾ സ്വയം കടിച്ച് പരുക്കേൽപിച്ചു.മലപ്പുറം പൂക്കോട്ടുംപാടത്ത് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു പേരെ പൊലീസ് പിടികൂടിയപ്പോഴാണു പ്രതികളിൽനിന്നും സാഹസികമായ പ്രവർത്തനങ്ങളുണ്ടായത്.

പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി കോലോത്തും തൊടിക അഹമ്മദ് ആഷിഖ്(26), പാലാങ്കര വടക്കേ കൈ സ്വദേശി ചക്കിങ്ങ തൊടിക മുഹമ്മദ് മിസ്ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ വെച്ച് ഇന്നലെ രാത്രി 08.00 മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 71.5 ഗ്രാം എം.ഡി.എം.എയും , 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാംതൂക്കമുള്ള സ്വർണ്ണ കട്ടിയും പിടിച്ചെടുത്തത്.

കഴിഞ്ഞ 19 ന് 35 ഗ്രാം കഞ്ചാവുമായി പൂക്കോട്ടുംപാടം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പ്രദേശത്തെ ലഹരി സംഘത്തെ കേന്ദ്രീകരിച്ചു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന എം.ഡി.എം.എ ബാംഗ്ലൂരിൽ നിന്ന് കാർ മാർഗം ആഷിഖാണ് മലപ്പുറം ജില്ലയിലേക്ക് എത്തിച്ചിരുന്നത്. ഇയാൾ സഹായത്തിനായി മിസ്ബാഹിനേയും കൂടെ കൂട്ടുകയായിരുന്നു.

പിടി വീഴുമെന്ന് ഉറപ്പായപ്പോൾ അക്രമാസക്തനായ ആഷിഖ് ചെക് പോസ്റ്റിലെ ജനൽചില്ലുകൾ അടിച്ചു തകർത്ത് ദേഹത്ത് സ്വയം പരിക്കേൽപ്പിക്കുകയും പൊലീസുകാരനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സ്വർണം കടത്തിയതിനും, പൊലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബലാത്സംഗത്തിനും, അടിപിടിക്കും, കഞ്ചാവ് ഉപയോഗത്തിനും പൂക്കോട്ടുംപാടം സ്റ്റേഷനിലും, പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയതിന് നിലമ്പൂർ പൊലീസ് സ്റ്റേഷനിലും ആഷിഖിനെതിരെ കേസ്സുകൾ നിലവിലുണ്ട്. മലയോര മേഖലയിലെ ലഹരി സംഘങ്ങൾക്കെതിരെ വരും നാളുകളിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡി.വൈ.എസ്‌പി അബ്ദുൾ ഷെരീഫ്.കെ.കെ യുടെ നേതൃത്വത്തിൽ പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ ഷൈജു ടി.കെ, വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ.കെ,എസ്‌ഐ സത്യൻ കെ, സി പി ഓമാരായ പ്രദീപ്.ഈ.ജി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, അനീഷ്.എം.എസ്, അഖിൽ.ടി.വി, പ്രശാന്ത് കുമാർ.എസ്, വിവേക്, അരുൺകുമാർ, ഷിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്