കാസർകോട് / ഉപ്പള: ഉപ്പള പച്ചിലംപാറയിൽ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ചെളിയിൽ മുക്കിക്കൊന്നതാണെന്ന് തെളിഞ്ഞു. സുമംഗലി - സത്യനാരായണ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. വയലിലെ ചെളിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.

കുട്ടിയുടെ മാതാപിതാക്കളായ സുമംഗലയും സത്യനാരായണനും തമ്മിൽ കുടുംബപ്രശ്നമുള്ളതായി പ്രദേശവാസികൾ പറയുന്നു. അമ്മയെയും കുഞ്ഞിനേയും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ ചെളിയിൽ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. മൃതദേഹം മംഗൽപാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

യുവതിയെ കണ്ടെത്തിയതിന് പിന്നാലെ കുഞ്ഞിനെ പറ്റി ചോദിച്ചപ്പോഴാണ് ചെളിയിൽ ഉണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞത്. അവർ ഉടൻ പുറത്തെടുത്ത് മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു..

മഞ്ചേശ്വരം സിഐ ടിപി രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഒന്നരവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഭാര്യ - ഭർത്താക്കന്മാർ തമ്മിൽ കുടുംബ പ്രശ്‌നം നിലനിന്നിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ഭർത്താവുമായുള്ള കുടുംബ കലഹം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.