കാഞ്ഞങ്ങാട് / മാഹി : ഇനി ഹോട്ടലിൽ താമസിക്കാൻ വരുന്ന കുടുംബങ്ങളെയും സംശയ ദൃഷ്ടിയോടെ നോക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഹോട്ടൽ ജീവനക്കാർ. പണം തട്ടാൻ ഓരോ ദിവസവും പുത്തൻ അടവുകളുമായി വരുന്നവരിൽ നിന്നും എങ്ങനെയാണ് രക്ഷപ്പെടുക. പ്രത്യേകിച്ച് പീഡന ആരോപണം വന്നാൽ. കാഞ്ഞങ്ങാട് സ്വദേശിയുടെ കുതന്ത്രത്തിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഒരു ഹോട്ടൽ ജീവനക്കാരന്റെ കഥയാണ് ഇന്ന് മാഹിയിൽ നിന്നും പുറത്തുവരുന്നത്.

കാഞ്ഞങ്ങാട് സ്വദേശി കാരക്കോട് വട്ടപ്പള്ളി വീട്ടിൽ മുഹമ്മദ് ഇക്‌ബാൽ (61) നും ഭാര്യ എന്ന് പറയുന്ന സ്ത്രീയും മാഹിയിലുള്ള ഹോട്ടൽ മുറിയിൽ താമസിക്കാൻ മുറിയെടുക്കുന്നു. മൂന്നു ദിവസത്തെ താമസം കൊണ്ട് ഹോട്ടൽ ജീവനക്കാരുമായി നല്ലൊരു ബന്ധം സ്ഥാപിക്കുന്നു. എന്നാൽ മൂന്നാം ദിവസം തന്റെ ഭാര്യയെ ഹോട്ടൽ ജീവനക്കാരൻ പീഡിപ്പിച്ചു എന്ന പരാതിയാണ് ഇഖ്ബാൽ ഉയർത്തുന്നത്.

തന്റെ ജീവനക്കാരിൽ ഏറെ വിശ്വാസ്വം ഉള്ള ഹോട്ടൽ ഉടമ സംഭവം ജീവനക്കാരുടെ ചോദിച്ചറിയുകയും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ജീവനക്കാർ തറപ്പിച്ചു പറയുകയും ചെയ്തു. എന്നാൽ ഇക്‌ബാലും ഭാര്യയും വിട്ടുനിൽക്കാൻ തയ്യാറായില്ല. തങ്ങളെ പീഡിപ്പിച്ചു എന്ന പരാതിയിൽ ഉറച്ചുനിന്നു. സംഭവം പൊലീസിൽ അറിയിക്കുമെന്നും ഇക്‌ബാൽ ഭീഷണി ഉയർത്തിയപ്പോൾ എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്നതായി ഉടമയുടെ നിലപാട്. ഇതോടെ പണം നൽകുകയാണെങ്കിൽ സന്ധി സംഭാഷണത്തിന് തയ്യാറാണ് എന്ന രീതിയിലുള്ള നീക്കം ഭാഗത്തുനിന്ന് ആരംഭിച്ചപ്പോൾ സംശയം ഉടലെടുത്ത ഹോട്ടലുടമ പൊലീസ് പരാതിയിൽ ഉറച്ചുനിന്നു.

വിഷയം പൊലീസിൽ എത്തിയതോടുകൂടി കഥ ആകെ മാറി, സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പരാതിയിൽ സംശയമുണ്ടായത്. കൂടെയുണ്ടായിരുന്ന സ്ത്രീ ഇക്‌ബാലിന്റെ ഭാര്യയല്ല എന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സ്ത്രീയുടെ ഭർത്താവിനെ കഴിഞ്ഞ കുറച്ചുകാലമായി കാണാനില്ല എന്നും രക്ഷകനായി അടുത്തുകൂടിയ ഇയാൾ സ്ത്രീയെ ഭയപ്പെടുത്തുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു വരുന്നതായി പൊലീസ് തിരിച്ചറിഞ്ഞു.

ഇതോടെ പരാതി വ്യാജമാണെന്നും ലോഡ്ജ് ഉടമയിൽ നിന്നു പണം തട്ടാനാണു പീഡനകഥ കെട്ടിച്ചമച്ചതെന്നും പൊലീസ് തിരിച്ചറിഞ്ഞു. മാത്രമല്ല സമാനമായ പരാതികൾ ഇയാൾ നേരത്തേയും നൽകിയതായും പൊലീസ് പറഞ്ഞു. മാഹി സിഐ: ആർ.ഷൺമുഖവും സംഘവുമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. മോഷണം നടത്തി പിടിയിലായാൽ വ്യാജ മേൽവിലാസവും പേരും നൽകുന്ന ഇയാൾക്ക് ശിവശങ്കർ, സൂര്യനാരായണൻ, മനു ബാബു, വിഷ്ണു, ജയപ്രകാശ്, മനോജ് പല്ലം തുടങ്ങിയ പേരുകളുമുണ്ട്. വ്യാജ പരാതി ഉന്നയിച്ച് പണം തട്ടാൻ ശ്രമിച്ചതിനെതിരെ ഹോട്ടൽ ഉടമയും ജീവനക്കാരും പരാതി നൽകിയതോടെ ഇക്‌ബാലിനെതിരെ പൊലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു. കോടതിയിൽ എത്തിച്ച പ്രതിയെ തുടർന്ന് റിമാൻഡ് ചെയ്തു.