ബെംഗളൂരു: ആരുമായും സമ്പർക്കം ഇല്ലാതെ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ടത് പന്ത്രണ്ട് വർഷം. സംശയത്തിന്റെ പേരിൽ ആണ് ഈ ക്രൂരത കാട്ടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ പൊലീസ് യുവതിയെ രക്ഷപ്പെടുത്തുകയും ഭർത്താവ് സന്നലയ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൈസുരുവിലെ ഹിരേഗെ ഗ്രാമത്തിലാണ് സംഭവം.

ഭാര്യ സുമയെയാണ് പന്ത്രണ്ട് വർഷമായി ഇയാൾ വീട്ടുതടങ്കലിൽ ആക്കിയത്. ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ് സുമയെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയിൽ തന്നെ യുവതിയെ ഇയാൾ വീട്ടിലെ മുറിയിൽ പൂട്ടിയിട്ടിരുന്നതായും ഇയാളുടെ പീഡനം സഹിക്കവയ്യാതെ ആദ്യ രണ്ടുഭാര്യമാരും ഇയാളെ ഉപേക്ഷിച്ച് പോയതായും പൊലീസ് പറഞ്ഞു.

മൂന്ന് പൂട്ടുകളിട്ട് വാതിൽ പൂട്ടിയ ഭർത്താവ് ആരോടും സംസാരിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. വീടിന് പുറത്തുള്ള ടോയ്ലറ്റ് ഉപയോഗിക്കാൻ പോലും ഇയാൾ യുവതിയെ സമ്മതിച്ചില്ല. ഇതിനായി മുറിക്കുള്ളിൽ ഒരു ബക്കറ്റ് വെച്ചു. ദുരവസ്ഥ മനസിലാക്കിയ യുവതിയുടെ ബന്ധു വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

.

തുടർന്ന് എഎസ്‌ഐ സുബാൻ, അഭിഭാഷകൻ, സാമുഹിക പ്രവർത്തക എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. മുറിയിൽ നിന്ന് പുറത്തിറങ്ങാനോ, ആരെങ്കിലുമായി സംസാരിക്കുകയോ ചെയ്താൽ ഉപദ്രവിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവ് തന്നെ പൂട്ടിയിട്ടതായും മക്കളോട് സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും സുമ പൊലീസിനോട് പറഞ്ഞു.