കാഞ്ഞങ്ങാട്: മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ ലോഡ്ജിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവം കാഞ്ഞങ്ങാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ബാലകൃഷ്ണന്റെ മകൾ പി ബി ദേവിക (34) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് പുതിയകോട്ട ഫോർട്ട് ബിഹാർ ലോ്ഡ്ജിലെ മുറിയിലാണ് യുവതി കൊല്ലപ്പെട്ടത്.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാമുകനായ സതീഷ് (36) കൊല നടത്തിയ ശേഷം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് കീഴടങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സതീഷിനെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ, സിഐ കെപി ഷൈൻ, എസ്ഐ കെവി ഗണേശ് എന്നിവർ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

അരും കൊല നടന്ന കാഞ്ഞങ്ങാട് പുതിയ കോട്ട ലോഡ്ജിൽ പ്രതി 15 ദിവസം മുൻപ് കേക്ക് മുറിച്ച് ആഘോഷം നടത്തിയതായി വിവരം കിട്ടി. ബോവിക്കാനം അമ്മംകോടിലെ കൈലാസം വീട്ടിൽ സതീശന്റെ മകൻ സതീഷ് ഭാസ്‌ക്കർ ആണ് കേക്ക് മുറിച്ചത്. വിവാഹ വാർഷികമെന്നാണ് സതീശ് ഭാസ്‌ക്കർ ലോഡ്ജ് ഉടമയോടും ജീവനക്കാരോടും പറഞ്ഞത്. കുന്നുമ്മലിൽ സെക്യൂരിറ്റി ഏജൻസി ഓഫീസ് നടത്തുന്നുവെന്ന് പറഞ്ഞ് ഒന്നര മാസം മുൻപാണ് ലോഡിൽ മുറിയെടുത്തത്. 

 പുതിയ കോട്ടയിലെ ഫോർട്ട് ബിഹാർ ലോഡ്ജിൽ 306 ാം നമ്പർ മുറിയിലാണ് യുവതി കൊല്ലപ്പെട്ടത്. കത്തി കൊണ്ട് കഴുത്തറുത്തുകൊല്ലുകയായിരുന്നു. പ്രതിയുടെ കുടുംബ ജീവിതത്തിന് യുവതി തടസമാകുന്നതാണ് കൊലക്ക് കാരണമെന്ന് പൊലീസിനോട് പ്രതി പറഞ്ഞു. നേരത്തെ ഒന്നിച്ച് ജീവിക്കാൻ വിസ്സമിതിച്ചതിന്റെ പേരിൽ യുവതിയെ വകവരുത്തിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക മൊഴി. യുവതിക്ക് ഭർത്താവുണ്ട്. ബ്യൂട്ടീഷ്യനാണ് കൊല്ലപ്പെട്ട യുവതി. നാളെ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടക്കും.

ഇരുവരും നേരത്തെ തന്നെ പ്രണയത്തിലായിരുന്നുവെന്നും രണ്ടുപേരും വിവാഹിതരാണെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്. യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.