ഗുരുഗ്രാം: ഉത്തർപ്രദേശിനെ നടുക്കി അതിക്രൂര ബലാത്സംഗവും കൊലപാതകവും. നേപ്പാൾ സ്വദേശിയായ ആളാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. മനോജ് എന്നയാളെ രക്ഷപെടാനുള്ള ശ്രമത്തിനിടെ ഉത്തർപ്രദേശ് അതിർത്തിയിൽനിന്ന് പൊലീസ് പിടികൂടി. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

നവംബർ എട്ടാം തീയതിയാണ് ഫരീദാബാദ് സെക്ടർ ഏഴിലെ പാർക്കിൽ 25-കാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ യുവതി ബലാത്സംഗത്തിനിരയായെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് പാർക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതിയെ പിടികൂടിയത്.

നിർമ്മാണത്തൊഴിലാളിയായ യുവതി ഭർത്താവുമായി വഴക്കിട്ടാണ് വീട്ടിൽനിന്ന് പാർക്കിലേക്ക് വന്നത്. ഇവിടെ വെച്ച് യുവതിയുമായി അടുത്ത യുവാവ് ബലംപ്രയോഗിച്ചു പീഡിപ്പിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് യുവതി പാർക്കിലിരുന്ന് കരയുന്നത് മനോജിന്റെ ശ്രദ്ധയിൽപ്പെട്ടത്. കാര്യം തിരക്കിയപ്പോൾ ഭർത്താവുമായി എന്നും പ്രശ്നങ്ങളാണെന്നും തന്റെ ദാമ്പത്യ ജീവിതം തകർന്നിരിക്കുകയാണെന്നും യുവതി പറഞ്ഞു. ഈ അവസരം മുതലാക്കിയ പ്രതി യുവതിയെ ആശ്വസിപ്പിച്ചു. പിന്നാലെ വിവാഹാഭ്യർഥന നടത്തുകയും ചെയ്തു.

താൻ നല്ലൊരു പാചകക്കാരനാണെന്നടക്കം പറഞ്ഞാണ് യുവതിയോട് വിവാഹാഭ്യർഥന നടത്തിയത്. ഇതിനുപിന്നാലെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചെങ്കിലും യുവതിയെ ഇയാൾ ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതി ബഹളംവെയ്ക്കാൻ ശ്രമിച്ചപ്പോൾ തല മതിലിൽ ഇടിപ്പിച്ചു. തല പൊട്ടി ചോരയൊലിച്ച യുവതി നിലത്തുവീണതോടെ ദുപ്പട്ടയെടുത്ത് കഴുത്തിൽ മുറുക്കുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

കഴുത്തിൽ ദുപ്പട്ട മുറുക്കിയതിന് ശേഷവും ഇയാൾ ലൈംഗികാതിക്രമം നടത്തിയതായാണ് പൊലീസ് പറയുന്നത്. സമീപത്തുകിടന്നിരുന്ന ഫ്ളോർ വൈപ്പറിന്റെ കൈപ്പിടി യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ കുത്തിക്കയറ്റിയാണ് ക്രൂരത കാട്ടിയത്. ഇതിനുശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.പാർക്കിലെത്തിയ മറ്റൊരാളാണ് യുവതിയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.

പാർക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് ഒരാൾ ധൃതിയിൽ നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസ് ശ്രദ്ധിച്ചത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മനോജിനെ തിരിച്ചറിഞ്ഞത്. പ്രതിക്കെതിരേ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതിയെ ഇത്രയുംദിവസമായിട്ടും പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഞായറാഴ്ചയാണ് യുവതിയെ തിരിച്ചറിഞ്ഞത്.