കൊച്ചി: ആലുവയിൽ, അഞ്ചുവയസുകാരിയെ പ്രതി അസ്ഫാക് ആലം പീഡിപ്പിച്ചത് അതിക്രൂരമായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇതിന്റെ സൂചനകളുണ്ട്. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വലിയ മുറിവുകളാണ് കണ്ടെത്തിയത്. പ്രതിയുടെ രോമം കുട്ടിയുടെ ദേഹത്ത് നിന്ന് കണ്ടെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കുട്ടിയെ പ്രതി അസ്ഫാക് ആലം പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറൻസിക് സംഘം പൊലീസിനോട് സ്ഥിരീകരിച്ചത്. കുട്ടി ധരിച്ചിരുന്ന ബർമൂഡ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് പ്രതി വകവരുത്തിയത്.

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. കല്ലുകൊണ്ട് തലയ്ക്ക് അടിച്ചതായും തെളിഞ്ഞു. കുട്ടിയുടെ മൃതദേഹത്തിൽ, ചാക്കുകളും പ്ലാസ്റ്റിക് ഷീറ്റുകളും മുകളിൽ അടുക്കി വച്ച ശേഷം കല്ല് പുറത്തുവയ്ക്കുകയായിരുന്നു. കുട്ടിയുടെ ഒരുകൈയും കാലും മാത്രമാണ് പുറത്തേക്ക് തള്ളി നിന്നത്. മണ്ണിൽ കിടന്നതിനെ തുടർന്നാണ് ഉറുമ്പരിച്ചത്. കുട്ടിയുടെ മുഖം പാറയിൽ ഉരഞ്ഞതിന്റെ പാടുകളും ഉണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആലുവാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്‌കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തിൽ നടക്കും. പ്രതിക്കെതിരെ പോക്സോ ചുമത്തി. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും

അതേസമയം ഈ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചില്ലെന്ന് ഡിജിപി പ്രതികരിച്ചു. കുട്ടിയെ ജീവനോടെ കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. പ്രതിയെ ഉടനെ തന്നെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. ഈ സംഭവത്തിലെ തുടർനടപടികൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാൽ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളിൽ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനിയില്ല. രാത്രി റെയിൽ വേസ്റ്റേഷൻ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല.

രാവിലെ മാധ്യമ വാർത്തകളും സോഷ്യൽ മീഡിയയിൽ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയിൽ പെട്ട ആലുവ മാർക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ ഇന്നലെ വൈകിട്ട് മൂന്നരയോടെ മാർക്കറ്റിൽ കണ്ടതായി പൊലീസിനെ അറിയിച്ചത്. രാവിലെ ലഹരി വിട്ട അസഫാക് ആകട്ടെ സാക്കീർ എന്നയാൾക്ക് കുട്ടിയെ കൈമാറിയെന്ന് ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തുടർന്നാണ് 12 മണിയോടെ മാർക്കറ്റിനു പുറകിൽ മാലിന്യം നിക്ഷേപിക്കുന്ന പെരിയാർ തീരത്ത് മൃതദേഹം കണ്ടത്.

ചാക്കിൽ മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച് നിലയിലായിരുന്നു. ചാക്കിന് പുറത്തേക്ക് കിടന്ന കൈയാണ് ആദ്യം തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയുടെ അച്ഛനെ സ്ഥലത്ത് എത്തിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കുട്ടി കൊല്ലപ്പെട്ട വിവരം അറിഞ്ഞതോടെ മാർക്കറ്റ് പരിസരത്ത് ജനം തടിച്ചു കൂടി. 3 മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൂന്ന് മണിയോടെയാണ് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം

അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു തെളിവെടുപ്പിനായി പ്രതിയായ അസ്ഫാക്കിനെ പൊലീസ് എത്തിച്ചു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പ്രതിയുമായി തിരികെ പോയി. മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പിനു ശ്രമിച്ചത്.

''അവനെ വിട്ടുകൊടുക്കരുത് അവന്റെ കയ്യും കാലും തല്ലിയൊടിക്കണം'' എന്നിങ്ങനെ അസ്ഫാക്കിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാർ പറഞ്ഞു. ശക്തമായ ജനരോഷം കണക്കിലെടുത്ത് പൂർണമായി തെളിവെടുപ്പ് നടത്താനാകാതെ പ്രതിയെയും കൊണ്ട് പൊലീസ് തിരികെ പോകുകയായിരുന്നു. 'നിയമത്തിന് ചെയ്യാൻ പറ്റാത്തത് ഞങ്ങൾ ചെയ്യാം' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'പൊറോട്ടയോ ഇറച്ചിയോ എന്തെങ്കിലും മേടിച്ച് കൊടുക്ക്, നിയമത്തിന്റെ മുന്നിൽ അവൻ സുഖസുന്ദരമായി ജീവിക്കും. ഇവൻ നല്ല ഫുഡ് ഒക്കെ അടിച്ച് നല്ലതാവും. വേറെ ഒന്നും സംഭവിക്കാൻ പോകുന്നില്ല', ', മറ്റൊരാൾ രോഷത്തോടെ പറഞ്ഞു.