ജലന്ധർ: ജലന്ധറിൽ നിന്നുള്ള ഈ വാർത്ത പലരും വിശ്വസിച്ചിട്ടില്ല. കാരണം യുവാവ് ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. ഇത് തുകൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന വിവാഹിതനായ യുവാവിന്റെ ഫാന്റസി ആണോയെന്നും വ്യക്തമല്ല. എന്നാൽ, പ്രാദേശിക മാധ്യമങ്ങളോട് യുവാവ് സംഭവം വിവരിച്ചതോടെ ദേശീയ മാധ്യമങ്ങളിലും വാർത്തയായി. ഫാക്ടറിയിൽ നിന്നും വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കാറിൽ വന്ന നാല് യുവതികൾ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും ലഹരി നൽകി ബലാൽസംഗം ചെയ്തുവെന്നുമാണ് യുവാവ് ആരോപിക്കുന്നത്.

ഫാക്ടറിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈ ജീവനക്കാരൻ. ഒരു വെള്ളക്കാറിലാണ് 20 കാരികളായ നാലുപെൺകുട്ടികൾ പാഞ്ഞുവന്നത്. കപൂർത്തല റോഡിൽ വച്ചാണ് തന്നെ കണ്ട് പെൺകുട്ടികൾ കാർ നിർത്തിയത്. കാർ ഓടിച്ചിരുന്ന പെൺകുട്ടി ഒരു കുറിപ്പ് നൽകിയിട്ട് അതിലെ വിലാസം അറിയാമോ എന്ന് ചോദിച്ചു. വിലാസം നോക്കുന്നതിനിടെ, പെൺകുട്ടി എന്തോ സ്േ്രപ തന്റെ കണ്ണിലടിച്ചു. കുറച്ചുനേരത്തേക്ക് ഒന്നും കാണാനായില്ല. പതിയെ ബോധം മറഞ്ഞു.

ബോധം വീണപ്പോൾ, കാറിൽ കണ്ണുകെട്ടിയ നിലയിൽ ഇരിക്കുകയായിരുന്നു. കൈകൾ പിന്നിൽ നിന്ന് കെട്ടിയിരുന്നു. പിന്നീട് ഏതോ അജ്ഞാത സ്ഥലത്തേക്ക് പെൺകുട്ടികൾ തന്നെ കൊണ്ടുപോയി. അവർ അപ്പോൾ മദ്യപിക്കുന്നുണ്ടായിരുന്നു. തന്നെയും ബലമായി കുടിപ്പിച്ചു. ഇതിന് ശേഷം തന്റെ വസ്ത്രങ്ങൾ അഴിച്ച് നഗ്നനാക്കി നാലുപേരും മാറി മാറി ബലാൽസംഗം ചെയ്തു. പുലർച്ചെ ഏകദേശം മൂന്നുമണിയോടെ, തന്റെ കണ്ണും കൈയും കെട്ടി ഒരു ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് പെൺകുട്ടികൾ കടന്നുകളഞ്ഞെന്നും യുവാവ് പറഞ്ഞു.

സമ്പന്ന കുടുംബങ്ങളിൽ പെട്ടവരാണ് യുവതികളെന്ന് യുവാവ് പറഞ്ഞു. ഇംഗ്ലീഷിലാണ് അവർ പരസ്പരം സംസാരിച്ചിരുന്നത്. എന്നാൽ, തന്നോട് അവർ പഞ്ചാബിയിലാണ് സംസാരിച്ചത്. വീട്ടിലെത്തിയപ്പോൾ ഭാര്യയോട് എല്ലാം തുറന്നു പറഞ്ഞു. പരാതിയൊന്നും കൊടുക്കേണ്ടെന്നായി ഭാര്യ. ജീവൻ തിരിച്ചുകിട്ടിയത് തന്നെ കുടുംബത്തിന് പ്രധാനം. ഭാര്യയുടെ ഉപദേശപ്രകാരം പൊലീസിൽ പരാതിപ്പെട്ടില്ല. തന്നെ തട്ടിയെടുത്തത് സെക്‌സിന് വേണ്ടി മാത്രമാണെന്നും ഇയാൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

വാർത്ത വന്നതോടെ, പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് വകുപ്പ് സ്വമേധയാ അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവാവിന്റെ കഥ സത്യമോ ഭാവനയോ എന്ന് വൈകാതെ അറിയാം.