മലപ്പുറം: കരിപ്പൂർ വിമാനത്തവളംവഴി മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച 90 ലക്ഷം രൂപ വിലവരുന്ന 1.7 കിലോഗ്രാമോളം സ്വർണ മിശ്രിതവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 1704 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണു രണ്ടു യാത്രക്കാരിൽ നിന്നായി പിടികൂടിയത്.

ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും എത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ കോളകാട്ടിൽ ഉമ്മർ ഫറൂഖിൽ (43) നിന്നും 638 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ രണ്ടു ക്യാപ്സൂലുകളും ഫ്‌ളൈനാസ് എയർലൈൻസ് വിമാനത്തിൽ റിയാദിൽ നിന്നും എത്തിയ വയനാട് പരിയാരം സ്വദേശിയായ അറക്കൽ റഹ്മത്തുള്ളയിൽ (41) നിന്നും 1066 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂലുകളുമാണ് കസ്റ്റംസ് പിടികൂടിയത്.

കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത ചെറിയൊരു പ്രതിഫലത്തിന് വേണ്ടിയാണ് ഈ യാത്രക്കാർ സ്വർണക്കടത്തിനു കൂട്ടുനിന്നതെന്ന് ആണ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കയത്. ഫറൂഖിന് അമ്പതിനായിരം രൂപയും റഹ്മത്തുള്ളക്ക് എഴുപതിനായിരം രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നത്.

ഈ രണ്ടു കേസുകളിലും പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്. പിടികൂടിയ സ്വർണ്ണ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കുമ്പോൾ ഏകദേശം 90 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നര കിലോഗ്രാമോളം 24 കാരറ്റ് സ്വർണം ലഭിക്കുമെന്നാണ് കരുതുന്നത്.