തിരുവല്ല: സവാളയെന്ന് വ്യാജേനെ ചാക്കിൽ നിറച്ച് കടത്താൻ ശ്രമിച്ച 20 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി പിക്കപ്പ് വാൻ പൊലീസ് പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബാംഗളൂരുവിൽ നിന്നുമാണ് പുകയില ഉൽപന്നങ്ങൾ കൊണ്ടു വന്നത്.

പാലക്കാട് തിരുമറ്റക്കോട് പാത്തന്നൂർ വലിയ തുടിയിൽ വീട്ടിൽ അമീൻ (38 ) , പുലാവട്ടത്ത് വീട്ടിൽ ഉനൈസ് (24 ) എന്നിവരാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ എം.സി റോഡിൽ മുത്തൂരിൽ നിന്നും പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നെർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി ജെ. ഉമേഷ് കുമാറിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും തിരുവല്ല ഡിവൈ.എസ്‌പി എസ്.

അഷാദിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സവാള ചാക്കുകൾക്ക് താഴെ ഒളിപ്പിച്ചിരുന്ന 45 ചാക്ക് ഹാൻസ് പിക്കപ്പ് വാനിൽ നിന്നും പിടികൂടിയത്.

തിരുവല്ലയിലെ മൊത്തക്കച്ചവടക്കാരന് കൈമാറാൻ കൊണ്ടുവന്നതാണ് നിരോധിത പുകയില ഉത്പന്നങ്ങൾ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.