തൃശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഹൈറിച്ച് ഹെഡ് ഓഫീസ് സീൽ ചെയ്തു. ഹൈറിച്ചിന്റെ തൃശൂർ വല്ലച്ചിറയിലുള്ള ഓഫീസാണ് സീൽ ചെയ്തത്. സ്ഥാപനത്തിനെതിരെ ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ബഡ്സ് ആക്ട് നിയമപ്രകാരം സ്ഥാപനം അടച്ചുപൂട്ടി സീൽ ചെയ്യാനായിരുന്നു കളക്ടറുടെ ഉത്തരവ്. ഉത്തരവ് പ്രകാരം ചേർപ്പ് പൊലീസാണ് നടപടികൾ സ്വീകരിച്ചത്. ഹൈറിച്ച് ഉടമ പ്രതാപന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു.

ഏകദേശം 1,63,000 ആളുകളിൽനിന്ന് 10,000 രൂപ വീതം വാങ്ങി 1630 കോടിയോളം രൂപ ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യയും ശ്രീനയും തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ബിസിനസ് എന്ന പേരിൽ കൂടുതൽ ആളുകളെ ചേർത്താൽ വലിയ തുകകൾ നൽകാമെന്ന് പറഞ്ഞ് മണി ചെയിൻ തട്ടിപ്പ്, കുഴൽ പണം തട്ടിപ്പ്, ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് തുടങ്ങിയ നിരവധി നിയമവിരുദ്ധ ഇടപാടുകളാണ് നടത്തിയെന്നാണ് പരാതി.

അതിനിടെ ഹൈറിച്ച് തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികളായ കമ്പനി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ പ്രതാപനും ശ്രീനയുമാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി നടത്തിയത് ഓൺലൈൻ പലചരക്ക് വ്യാപാരമാണെന്ന് ഇവർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മുൻകൂർ പണം വാങ്ങിയത് നിക്ഷേപമല്ലെന്നാണ് ഇവർ പറയുന്നത്. ബഡ്സ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തൃശൂരിലെ ഹൈ റിച്ച് ഓൺലൈൻ ഗ്രൂപ്പിന്റെ 212.45 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരുന്നു. ബാങ്ക് നിക്ഷേപങ്ങളും, സ്ഥിര നിക്ഷേപങ്ങളുമാണ് മരവിപ്പിച്ചത്. ഹൈറിച്ച് സ്മാർട്ട്‌ടെക് പ്രൈവറ്റ് ലിമിറ്റഡ്, ഹൈറിച്ച് ഓൺലൈൻ ഷോപ്പെ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനി പ്രമോട്ടർമാർ, അനുബന്ധ കമ്പനികൾ എന്നിവയുടെ നിക്ഷേപങ്ങളാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മരവിപ്പിച്ചത്. ജനുവരി 23 നും, 24 നും ഹൈറിച്ച് ഓൺലൈൻ ഗ്രൂപ്പിന്റെ തൃശൂരിലെ കമ്പനി ഓഫീസുകളിലും, രണ്ട് കമ്പനി ഡയറക്ടർമാരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അതുകൂടാതെ, ഹൈറിച്ചിന്റെ സോഫ്റ്റ് വെയറും, റെക്കോഡുകളും പരിപാലിക്കുന്ന ജിപ്ര ബിസിനസ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ കൊച്ചിയിലെ ഓഫീസിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിനെ തുടർന്നാണ് ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിക്കാൻ നടപടി സ്വീകരിച്ചത്.

അതിനിടെ, 1693 കോടിരൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലുള്ള ഹൈറിച്ച് കമ്പനി ഉടമകൾക്കായി ഇഡി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. കമ്പനി ഉടമ കെഡി പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവർക്കെതിരെയാണ് ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്. 19 കേസുകൾ പ്രതികൾക്കെതിരെ ഉണ്ടെങ്കിലും 10 കേസുകളും പണം നൽകി പ്രതികൾ ഒത്തുതീർപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച തൃശൂർ പുതുക്കാടുള്ള വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിന് പിറകെയാണ് ഹൈറിച്ച് ഉടമകൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഒളിവിൽ പോയത്. റെയ്ഡിൽ കണ്ടെത്തിയ 212 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് കൂടി ഇറക്കിയത്. കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ.

വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. പ്രതികൾ രാജ്യം വിട്ട് പോയിട്ടില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. കമ്പനിയിലും വീട്ടിലും രണ്ട് ദിവസം നീണ്ട പരിശോധനയിൽ 1115 കോടിരൂപ പ്രതികളുടെ അക്കൗണ്ടിൽ എത്തിയെന്നതിന് രേഖകൾ ഇഡി ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ക്രിപ്‌റ്റോ അറൻസി, ഹൈറിച്ച് കോയിൻ എന്നിവയിലൂടെ വൻ തുക ലാഭം വാഗ്ദാനം ചെയ്താണ് പ്രധാന തട്ടിപ്പ്, പ്രതികൾക്കെതിരെ നിലവിൽ 19 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് കേസുകളിൽ 5 വർഷം വീതം തടവിന് നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. 10 കേസുകൾ പണം നൽകി ഒത്തുതീർപ്പാക്കുകയും ചെയ്തിട്ടുണ്ട്.

മറ്റ് കേസുകളിൽ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി നിലവിൽ എറണാകുളം സെഷൻസ് കോടതിയുടെ പരിഗണിനയിലാണ്. കേരളത്തിൽ നടന്ന എറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചയായിരിക്കും കോടതി പരിഗണിക്കുക. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഇരുവരെയും പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് ഇഡി.