ഇടുക്കി: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് തൊടുപുഴ കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ ഭർത്താവിന്റെ ആക്രമണം. തൊടുപുഴയിലെ കുടുംബക്കോടതിയുടെ കൗൺസലിങ് ഹാളിന് സമീപമാണ് മൂലമറ്റം സ്വദേശി ജുവൽ തോമസിനും പിതാവ് തോമസിനും മർദ്ദനമേറ്റത്. വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ജുവൽ അറിയിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. മർദ്ദനമേറ്റ ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിൽ എത്തിയതായിരുന്നു ജുവലും പിതാവ് തോമസും. ഇതിനിടെ ജുവലിനെ ഭർത്താവ് അനൂപ് വി. അഗസ്റ്റിൻ, മാതാപിതാക്കളായ അഗസ്റ്റിൻ, സെലിൻ എന്നിവർ ചേർന്ന് മർദ്ദിച്ചെന്നാണ് ആരോപണം. പരിക്കേറ്റ ജൂവലും പിതാവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

2016 ജനുവരിയിലായിരുന്നു അനൂപുമായി ജൂവലിന്റെ വിവാഹം. ഇരുവരും ഷാർജയിലായിരുന്നു. ഇതിനിടെ രണ്ട് വർഷം മുമ്പ് കുഞ്ഞ് ജനിച്ചു. വീണ്ടും ജോലിക്കായി ഷാർജയിലെത്തിയ ഇരുവരും കഴിഞ്ഞ ജനുവരിയിലാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇതിനു ശേഷം തന്നെ പല തവണ ശാരീരികമായി ഉപദ്രവിക്കുകയും പാസ് പോർട്ട് പിടിച്ചുവച്ച ശേഷം സ്വന്തം വീട്ടിൽ പറഞ്ഞയയ്ക്കുകയും ചെയ്തതായി ജൂവൽ പറയുന്നു. പിന്നീട് കഴിഞ്ഞ ഓണത്തിനു ശേഷം കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് വിവാഹ മോചനത്തിന് ഭർത്താവ് കേസ് ഫയൽ ചെയ്ത വിവരം അറിഞ്ഞത്.

വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്ത കാര്യം തിരക്കിയപ്പോൾ ഭർത്താവ് ഭീഷണിപ്പെടുത്തി. ഇതോടെ ജൂവൽ ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകി. തുടർന്ന് കോടതി ജൂവലിനും കുട്ടിക്കും മാതാപിതാക്കൾക്കും പ്രൊട്ടക്ഷൻ ഓർഡർ നൽകിയിരുന്നു. വിവാഹമോചന കേസിന്റെ ഭാഗമായി ഇന്നലെ ഇവർ കുടുംബ കോടതിയിലെത്തിയിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും മർദിച്ചവർ രക്ഷപെട്ടിരുന്നു.

കൗൺസിലിങ് നടത്തുന്നവരും അഭിഭാഷകരും നോക്കി നിൽക്കെയായിരുന്നു മർദ്ദനം. സംഭവത്തിൽ അനൂപിനെതിരെ കേസെടുക്കാൻ കുടുംബ കോടതി തൊടുപുഴ പൊലീസിന് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരുടെയും മൊഴി പൊലീസ് എടുത്തു. സംഭവ ശേഷം അനൂപ് ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം ജുവൽ തോമസ് മർദ്ദിച്ചുവെന്ന പരാതിയുമായി അനൂപിന്റെ മാതാപിതാക്കളും പൊലീസിനെ സമീപിച്ചിട്ടുണ്ട്.