കണ്ണൂർ: തലശേരി നഗരം അനാശാസ്യം നടക്കുന്ന മാസാജ് പാർലറുടെ ഹബ്ബായി മാറുന്നുവെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. തലശേരി നഗരത്തിൽ പ്രത്യക്ഷത്തിൽ മൂന്ന് മസാജ് പാർലറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതരസംസ്ഥാനക്കാരായ യുവതികളാണ് ഇവിടെ നിന്നും ആയുർവേദ മസാജും ഉഴിച്ചലും നടത്തുന്നത്. ഇതുകൂടാതെ രഹസ്യമായി പ്രവർത്തിക്കുന്ന ആയുർവേദ സ്പാകളും തലശേരിയിൽ ഒട്ടനവധിയുണ്ടെന്നാണ് വിവരം.

ഇത്തരം കേന്ദ്രങ്ങളിൽ പ്രമുഖരായ ആളുകളും സമ്പന്നരുമാണ് നിത്യസന്ദർശകർ. തലശേരി എൻ.സി.സി റോഡിൽ പ്രവർത്തിക്കുന്ന മസാജ് പാർലറിൽ സന്ദർശകരായി എത്തിയിരുന്നത് ഉന്നതരുൾപ്പെടെയുള്ളവരാണെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന മസാജ് പാർലർ പൂട്ടി സീൽ വെച്ചിട്ടുണ്ട്.

ലോട്ടസ് സ്പായെന്ന ആയുർവേദ മസാജ് പാർലറിന്റെ മറവിൽ നടക്കുന്നത് അനാശാസ്യമാണെന്ന പരാതിയുയർന്നതിനെ തുടർന്നാണ് തലശേരി സബ് കലക്ടറുടെ നിർദ്ദേശപ്രകാരം നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പൊലിസ് നടത്തിയ റെയ്ഡിൽ ഇതരസംസ്ഥാനക്കാരായ ആറുയുവതികളെ ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവർക്ക് തിരിച്ചറിയൽ കാർഡോ ശാസ്ത്രീയമായി മസാജ് ചെയ്യുന്നതിനുള്ള പരിശീലനമോ ലഭിച്ചിട്ടില്ലെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

പൊലിസ് റെയ്ഡിനിടെ മസാജ് സെന്ററിൽ മസാജിനായി അർധനഗ്നനായി കുമ്പിട്ടു കിടക്കുകയായിരുന്ന ധർമടം സ്വദേശിയായ യുവാവ് പൊലിസിനെ കണ്ടു പുറകുവശത്തൂടെ ഓടിരക്ഷപ്പെട്ടു. ഈ സ്ഥാപനത്തിൽ അനാശാസ്യം നടക്കുന്നുണ്ടെന്ന വ്യാപകപരാതിയുയർന്നതിനെ തുടർന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റുകൂടിയായ തലശേരി സബ് കലക്ടറുടെ നേതൃത്വത്തിൽ നേരത്തെ റെയ്ഡു നടത്തിയിരുന്നു.

കഴിഞ്ഞ ജൂലായിയിൽ ഈ സ്ഥാപനത്തിലെ ഒരു ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മാനേജർക്കും മസാജിനെത്തിയ യുവാവിനും പാർട്ണർമാരായ രണ്ടു പേർക്കുമെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇതിൽ മാനേജരും മസാജിനെത്തിയ യുവാവും റിമാൻഡിലാവുകയും ചെയ്തു. ഉടമകൾ മുൻകൂർ ജാമ്യം നേടിയതിനു ശേഷം സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു.

എന്നാൽ ഈ കേസിൽ തുടന്വേഷണം നടത്തിയ തലശേരി സി. ഐ എം. അനിലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥാപനം കേന്ദ്രീകരിച്ചു അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ട് തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റുകോടതിക്ക് സമർപ്പിച്ചിരുന്നു.

തുടർന്ന് കോടതിയുടെ നിർദ്ദേശ പ്രകാരം തലശേരി സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സബ്കലക്ടർ സന്ദീപ്കുമാർ നേരിട്ടെത്തി അന്വേഷണം നടത്തിയത്.സ്ഥാപനത്തിൽ അനാശാസ്യമുൾപ്പെടെ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് അടച്ചുപൂട്ടാൻ സബ് കലക്ടർ ഉത്തരവിട്ടത്. സ്ഥാപനത്തിലെത്തുന്നുവരുടെ പേർ വിവരങ്ങളോ, തിരിച്ചറിയൽ രേഖകളോ ഇവിടെയില്ലെന്നു അന്വേഷണത്തിൽ വ്യക്തമായിരുന്നു.