കൊച്ചി: മലയാള സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായ വികുതി വിഭാഗത്തിന്റെ റെയ്ഡ്. നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, നടനും നിർമ്മാതാവുമായ പൃഥിരാജ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7.45 ന് ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. പരിശോധന സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടാൻ അധികൃതർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.

കേരള, തമിഴ്‌നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂർ പട്ടാലിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. ആറ് ടാക്സി കാറുകളിൽ എത്തിയ ഉദ്യോഗസ്ഥർ ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനക്കെത്തിയത്. മാധ്യമപ്രവർത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാൻ തയ്യാറായില്ല. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു.

ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധന നടക്കുമ്പോൾ ആന്റണി വീട്ടിലുണ്ടായിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെയും വീടുകളിൽ റെയ്ഡ് തുടരുകയാണ്.