ആലപ്പുഴ: കായംകുളത്ത്ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. കായംകുളം ചേരാവള്ളി ചക്കാലയിൽ ലൗലി എന്ന രശ്മിയെയാണ് ഭർത്താവ് കുത്തിക്കൊന്നത്. കത്തികൊണ്ട് നെഞ്ചിൽ ആഴത്തിൽ കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭർത്താവ് ബിജു ചേരാവള്ളി കോലെടുത്ത് ലെവൽ ക്രോസിന് സമീപം ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

ഇന്നലെ രാത്രി 8.30ന് ആണ് സംഭവം. കിടപ്പുമുറിയിൽ സംസാരിച്ചിരിക്കുന്നതിനിടെ തർക്കമുണ്ടാവുകയും പിന്നാലെ രശ്മിക്ക് നെഞ്ചിൽ കുത്തേൽക്കുകയുമായിരുന്നു. ബഹളം കേട്ട് ബിജുവിന്റെ അമ്മ ശാന്ത ഓടിച്ചെല്ലുമ്പോൾ രക്തം പുരണ്ട് രശ്മി തറയിൽ കിടക്കുന്ന നിലയിലാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.

കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. രശ്മിയെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബിജു ട്രയിനിന് മുന്നിൽ ചാടിയത്. വയറിങ് പ്ലംബിങ്ജോലിക്കാരനായ ബിജു ഇന്നലെ വൈകുന്നേരവും ഓഫീസിലെത്തി ഭാര്യയെ കൂട്ടികൊണ്ട് പോയിരുന്നു. കുലശേഖരപുരം പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് വർഷമായി താൽക്കാലിക അടിസ്ഥാനത്തിൽ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു രശ്മി.

ഓഫീസിൽ എന്നും കൊണ്ട് വിടുന്നതും തിരികെ കൊണ്ടു വരുന്നതും ബിജു തന്നെയാണ്. ഭാര്യയോടുള്ള അമിത സ്‌നേഹം കാരണം സംശയാലുക്കളെ പോലെ ബിജു പെരുമാറുന്നത് കാരണം കുടുംബത്തിൽ എന്നും വഴക്ക് പതിവായിരുന്നു. ബിജുവിന്റെ കുത്ത് വാക്കുകളിൽ മടുത്ത്‌രശ്മി തന്റെ വീട്ടിലേക്ക് പോയിരുന്നു. പിണങ്ങി പോയ രശ്മിയെ മാപ്പു പറഞ്ഞ് ബിജു തന്നെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നത് രണ്ട് മാസം മുൻപാണ്.

ബിജുവിന്റെ വീട്ടിൽ എന്നും വഴക്ക് കേൾക്കാറുണ്ടെന്നാണ് സമീപവാസികൾ പൊലീസിന് നൽകിയ മൊഴി. ഇന്നലെ ബിജു എന്തുകൊണ്ട് പെട്ടെന്ന് പ്രകോപിതനായി രശ്മിയെ കൊലപ്പെടുത്തി എന്നതിൽ ആർക്കും നിശ്ചയമില്ല. കുടുംബ പ്രശ്‌നങ്ങളാണ് രശ്മിയുടെ കൊലപാതകത്തിനും ബിജുവിന്റെ ആത്മഹത്യയ്ക്കും പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കരുണാകരനാണ് മരിച്ച ബിജുവിന്റെ അച്ഛൻ. കരുനാഗപ്പള്ളി സ്വദേശിനിയാണ് മരിച്ച രശ്മി. മക്കൾ: അതിഥി, അതിദേവ്.