കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ സ്‌കൂൾ ഓഫ് എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ മൂന്ന് പേരും കുസാറ്റ് എൻജിനീയറിങ് വിദ്യാർത്ഥികളാണ്. മരിച്ച നാലാമത്തെ ആളെ തിരിച്ചിറഞ്ഞിട്ടില്ല. സിവിൽ എൻജിനീയറിങ് രണ്ടാം വർഷം വിദ്യാർത്ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുൽ തമ്പി, രണ്ടാം വർഷ വിദ്യാർത്ഥിനികളായ നോർത്ത് പറവർ സ്വദേശിനി ആൻ റുഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചത്.

മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. പുറത്തുനിന്ന് ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തതിനാൽ തന്നെ, അങ്ങനെ സ്ഥലത്തെത്തിയവരിൽ ആരെങ്കിലുമാണോ ഇതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. പുറമേ നിന്നും എത്തിയ ആളുകളുടെ തള്ളിക്കയറ്റമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ,. അപകടം ഉണ്ടായത് ഗാനമേളയ്ക്ക് തൊട്ടു മുമ്പാണ് താനും. വലിയ തിരക്ക് ഉണ്ടായിരുന്നില്ലെന്നും മഴ കാര്യമായി ഉണ്ടായിരുന്നില്ലെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്.

അതേസമയം, പരിക്കേറ്റ് ചികിത്സയിലുള്ള നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു പേർ കളമശ്ശേരി മെഡിക്കൽ കോളജിലും രണ്ടു പേർ ആസ്റ്റർ മെഡിസിറ്റിയിലുമാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. കളമശ്ശേരിയിൽ നിന്നും ഒരാളെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റും. അതേസമയം ഒരാൾ ഐസിയുവിൽ കഴിയുകയാണ്.

അപകടം നടന്നശേഷം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. നിലവിൽ വിവിധ ആശുപത്രികളിലായി 72 പേരാണ് ചികിത്സയിലുള്ളത്. നിലവിൽ 44 പേരാണ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. 15 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. മറ്റു ആശുപത്രികളിലും ചെറിയ പരിക്കുകളോടെ വിദ്യാർത്ഥികൾ ചികിത്സ തേടിയിട്ടുണ്ട്. ഇതിനാൽ തന്നെ പരിക്കേറ്റവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്.

2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവർ തിക്കി തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടം ഉണ്ടായത്.

തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഒരാൾ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.