കണ്ണൂർ: കുടുംബവഴക്കിനെ തുടർന്ന് യുവതിയെ പട്ടാപ്പകൽ നടുറോഡിൽ നിന്നും മകളുടെ കൺമുന്നിൽ വെച്ചു കഴുത്തറത്തു കൊല്ലാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. പട്ടാപ്പകൽ റോഡിൽ വെച്ചു മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറത്തു കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപിക്കുകയായിരുന്നു.

ഇരിട്ടി വിളമന സ്വദേശി കല്യാടൻ വീട്ടിൽ ഉമേഷിനെയാണ് (40) ഇരിട്ടി പൊലിസ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കഴുത്തിൽ മുറിവേറ്റ കുന്നോത്ത് ബെൻഹിൽ സ്വദേശി കെ.യു സജിതയെ (36) ആദ്യം ഇരിട്ടി അമല ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രി. യിലേക്കും മാറ്റി. ഇവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ബുധനാഴ്‌ച്ച രാവിലെ 10 മണിക്ക് ബെൻഹിൽ സ്‌കൂളിന് സമീപത്തെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് അടുത്ത് അന്തർസംസ്ഥാന പാതയിൽ വച്ചായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങൾ കാരണം ഭർത്താവുമായി തെറ്റി പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. കോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട പേപ്പർ കൈമാറാനുണ്ടെന്ന് പറഞ്ഞ് ഇവരെ വിളിച്ചു വരുത്തിയാണ് ഉമേഷ് അക്രമിച്ചത്. കാറിലെത്തിയ ഉമേഷ് പുറത്തിറങ്ങിയ ഉടനെ സജിതയുമായി വാക്തർക്കത്തിലേർപ്പെടുകയായിരുന്നു.

ഉടനെ സജിത പൊലീസിനെ വിളിക്കാൻ ഫോൺ കൈയിലെടുത്തപ്പോൾ പിന്നിൽ ഒളിപ്പിച്ചു വെച്ച കത്തിയെടുത്ത് ഉമേഷ് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സജിത ഇളയ മകൾക്കൊപ്പമാണ് സംഭവ സ്ഥലത്ത് എത്തിയത്. പഞ്ചാബ് നാഷനൽ ബാങ്കിലെ ജീവനക്കാരിയാണ് സജിത സംഭവ സമയത്ത് അതുവഴി കടന്നുപോയ യാത്രക്കാരാണ് സജിതയെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ ഉമേഷിനെ തടഞ്ഞുവെച്ചു പൊലിസിനെ വിവരമറിയിച്ചു.

എ.എസ്. ഐ സുജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പത്മരാജൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റു രേഖപ്പെടുത്തി. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.