മറയൂർ: സ്വത്ത് തർക്കത്തിന്റെ പേരിൽ ബന്ധുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മറയൂർ ഒന്നാം വാർഡിലെ പെരിയക്കുടി കോളനിയിലെ സുബ്ബരാജിന്റെ മകൻ സുരേഷ(25) ഷിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് മറയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുകൂടിയായ കാന്തല്ലൂർ തീർത്ഥമലക്കുടി സ്വദേശി രമേശാ(27) ണ് കൊല്ലപ്പെട്ടത്. രമേശിന്റെ മാതൃ സഹോദരൻ സുബ്ബരാജിന്റെ മകനാണ് പ്രതിയായ സുരേഷ്.

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു കൊലപാതകം. സുരേഷിന്റെ മാതാപിതാക്കൾ കൊലപാതകം നടന്ന വീടിന് സമീപത്തുള്ള ഷെഡിലായിരുന്നു താമസം. രമേശ് ഇടക്കിടെ ഇവിടെ വന്നിരുന്നു. ഇന്നലെ സുരേഷിനൊപ്പം ഇയാളുടെ ലൈഫ് മിഷൻ വക കിട്ടിയ വീട്ടിലായിരുന്നു രമേശ് കഴിഞ്ഞത്. മദ്യപാനത്തിനിടെ ഇരുവരും സ്ഥലത്തെ ചൊല്ലി വാക്കുതർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സംഭവത്തിന് ശേഷം സുരേഷ് സ്ഥലത്ത് നിന്ന് കടന്ന് കളയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഈ സമയത്ത് വീടിനുള്ളിൽ നിന്ന് കരച്ചിൽ കേട്ട് അയൽവാസികൾ പോയി നോക്കിയപ്പോഴാണ് സംഭവം കാണുന്നത്. തുടർന്ന് അയൽവാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ മറയൂർ എസ്എച്ച്ഒ പി.ടി. ബിജോയി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

രാവിലെ മൂന്നാർ ഡിവൈഎസ്‌പി മനോജ് എ.ആർ. ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. എസ്ഐ അശോക് കുമാർ, എഎസ്ഐമാരായ അനിൽ സെബാസ്റ്റ്യൻ, ശ്രീദീപ് നായർ സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് എൻ.എസ്, സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ, സുഭാഷ് ലവൻ, അരുൺ ജിത്ത്, സജുസൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സുരേഷ് മദ്യത്തിന് അടിമ

മറയൂർ പഞ്ചായത്തിലെ പെരിയകുടിയിൽ യുവാവിനെ തലക്കടിച്ചും വായിൽ കമ്പി കുത്തിക്കയറ്റിയും കൊലപ്പെടുത്തിയ ശേഷം പ്രതി സുരേഷ് വീടിന് മുന്നിൽ നിന്ന് ഞാനവനെ കൊന്നേയെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. എന്നാൽ മദ്യപാനത്തിനടിമയായിരുന്ന സുരേഷ് ഇതിന് മുൻപ് പലതവണ മദ്യപിച്ചെത്തിയിട്ട് വീട്ടിലെ കസേര, ടിവി, പാത്രങ്ങൾ തുടങ്ങിയവ മുറ്റത്തേക്ക് വലിച്ചെറിയുന്ന പതിവുണ്ടായിരുന്നു. ഇതിനാൽ ഞാനവനെ കൊന്നേ എന്ന് അലറി വിളിച്ചപ്പോൾ ആദ്യം ആരുംതന്നെ വലിയ കാര്യമാക്കിയില്ല. പിന്നീടാണ് സമീപത്തെ ഷെഡിൽ താമസിച്ചിരുന്ന സുരേഷിന്റെ പിതാവ് ഇറങ്ങി വന്നു നോക്കുന്നത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

മദ്യപിച്ചെത്തി ഉപദ്രവിച്ചതിന്റെ പേരിൽ സുരേഷിനെതിരെ ഭാര്യ മറയൂർ പൊലീസിൽ കേസ് കൊടുത്തിരുന്നു. പിന്നീട് പൊലീസിന്റെ സഹായത്തോടെ തൃശൂരിലെ ഡീ അഡിക്ഷൻ സെന്ററിൽ ചികിൽസ ലഭ്യമാക്കിയിരുന്നു. അതിനെ തുടർന്ന് കുറച്ച് കാലങ്ങളായി മദ്യപാനമില്ലാതിരിക്കുകയായിരുന്നു. അതിന് ശേഷം വെള്ളിയാഴ്ചയാണ് സുരേഷ് മദ്യപിക്കുന്നതെന്നാണ് പിതാവ് സുബ്ബരാജ് പറയുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.

നേരത്തെ കോൺക്രീറ്റിംഗിന് ഉപയോഗിക്കുന്നതും 12 എംഎം വലിപ്പം തോന്നിക്കുന്നതുമായ കമ്പിയും കൈയിൽപ്പിടിച്ച് സുരേഷ് വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് ഇന്നലെ ഇവർ തമ്മിൽ രാത്രി വാക്കേറ്റത്തിൽ ഏർപ്പെട്ടതായും വിവരം പുറത്തുവന്നിട്ടുണ്ട്. ഒച്ചപ്പാടിന് ശേഷം രക്തംപുരണ്ടതും കോൺക്രീറ്റിംഗിന് ഉപയോഗിക്കുന്ന തരത്തിലുള്ളതുമായ 12 എംഎം വലിപ്പം തോന്നിക്കുന്ന കമ്പിയും കൈയിൽപ്പിടിച്ച് സുരേഷ് വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് അയൽവാസികളിൽ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു..തല അടിച്ചുതകർത്ത ശേഷം മരണം ഉറപ്പിക്കുന്നതിനായിരിക്കാം കമ്പി വായിൽ കുത്തിയിറക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.

ഇരുവരും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും കൂലിപ്പണിക്കും മറ്റും ഒപ്പം പോയിരുന്നവരാണെന്നാണ് അയൽവാസികളിൽ നിന്നും ലഭി്ക്കുന്ന വിവരം. സ്വത്തുസംബന്ധിച്ച് ഇവർ തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നതായിട്ടാണ് സൂചന.