തിരുവനന്തപുരം: പോത്തൻകോട് കലൂർ മഞ്ഞമല വിപിൻ ഭവനിൽ വിജിൻ (24) എന്ന യുവാവിന്റെ വിവാഹത്തിനു സുഹൃത്തുക്കൾ വധൂഗൃഹത്തിൽ എത്തിയത് വാളും, വെട്ടുകത്തിയും, നാടൻബോംബുമായി. വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് വധുവിന്റെ വീട്ടുകാർക്ക് നേരെ നാടൻ ബോംബ് എറിഞ്ഞ സംഭവം ഉണ്ടാത്. ക്രൈസ്റ്റ് നഗർ സ്വദേശിനിയെയാണ് വിജിൻ വിവാഹം ചെയ്തത്. ശേഷം വൈകീട്ട് വധുവിന്റെ വീട്ടിൽ വിരുന്നു സൽക്കാരത്തിനെത്തിയപ്പോൾ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളുമായി കയ്യാങ്കളി ഉണ്ടാവുകയായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്.

അതേസമയം പ്രകോപിതനായി ഇറങ്ങിപ്പോയ വിജിൻ പോത്തൻകോട് നിന്നും സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. വാൾ, വെട്ടുകത്തി, നാടൻബോംബ് എന്നീ ആയുധങ്ങളുമായാണ് വരന്റെ സുഹൃത്തുക്കൾ എത്തിയത്. വീടിന് സമീപമുള്ള പള്ളിക്ക് മുന്നിൽനിന്നവർക്ക് നേരെ പ്രതികൾ നാടൻ ബോംബെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാർ എത്തിയതോടെ ഓട്ടോറിക്ഷയിൽ കയറി വഴയിലവഴി പേരൂർക്കട ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതികളെ പിന്തുടർന്ന നാട്ടുകാർക്ക് നേരേയും നാടൻ ബോംബെറിഞ്ഞും വെട്ടുകത്തി ചൂണ്ടിക്കാട്ടിയും ഭീഷണിപ്പെടുത്തി. നിരവധി കേസുകളിൽ പ്രതികളാണ് ആക്രമണം നടത്തിയ സംഘമെന്ന് പൊലീസ് പറയുന്നു. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, പോത്തൻകോട്, ചിറയിൻകീഴ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.

നിലവിൽ സംഭവത്തിൽ വരനും സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. വരന്റെ സുഹൃത്തുക്കളായ ആറ്റിങ്ങൽ ഇളമ്പ വിജിതാ ഭവനിൽ വിജിത്ത് (23), പോത്തൻകോട് പേരുതല അവിനാഷ് ഭവനിൽ ആകാശ് (22), ആറ്റിങ്ങൽ ഊരുപൊയ്ക പുളിയിൽകാണി വീട്ടിൽ വിനീത് (28) എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പ്രതികളിൽ രണ്ട് പേർ ഒളിവിലാണെന്ന് പറഞ്ഞു.