കൊച്ചി: ഗൾഫിലേക്ക് 60 കോടി ഹവാലയായി അയച്ച കേസിൽ അങ്കമാലി മൂലൻസ് ഇന്റർനാഷണൽ ഉടമകളായ സാജു മൂലൻ, ജോസഫ് മൂലൻ എന്നിവർ നാടുവിട്ടുവെന്ന് സൂചന. ഇവരുടെ വീടുകൾ പൂട്ടി കിടക്കുകയാണ്. ഇ ഡി ഇവരെ അറസ്റ്റു ചെയ്യാനുള്ള ശ്രമമാരംഭിച്ചു. വിദേശത്തേക്ക് കടക്കാനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി പലപ്രാവശ്യം നോട്ടീസ് അയച്ചിട്ടും ഇവർ ഹാജരാകാത്തതിനെ തുടർന്ന് 24 മണിക്കൂറിനകം കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യുമെന്നും കാണിച്ച് ഇവർക്ക് ഫെബ്രു. 2ന് നോട്ടീസ് നല്കി. എന്നാൽ അറസ്റ്റു ഭയന്ന് ഹാജരായില്ല. തുടർന്നാണ് അറസ്റ്റിന് നീക്കം ആരംഭിച്ചത്. വിദേശത്തുള്ള പ്രതി ജോയ് മൂലനെ നാട്ടിലെത്തിക്കാൻ ഇ ഡി സൗദി എംബസി വഴി നടപടികൾ ആരംഭിച്ചു. മറ്റു രണ്ടു പേരും നാട്ടിലാണ് ഒളിവിലുള്ളതെന്നാണ് സൂചന.

വിദേശ നാണയ വിനിമയചട്ടംലംഘിച്ച്‌കേരളത്തിൽ നിന്ന് 60 കോടി രൂപയ്ക്കുള്ള മൂലധന നിക്ഷേപം ജിദ്ദയിലെ കമ്പനിയിൽ നടത്തിയെന്നാണ് മൂലൻസ് ഗ്രൂപ്പിനെതിരായ പരാതി. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇത്രയും പണം ട്രാൻസ്ഫർ ചെയ്തിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തിയതോടെയാണ് ഹവാലയായി പണം കടത്തിയെന്ന സംശയം ഉണ്ടായത്.

ഇത് തെളിയിക്കുന്ന രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സാജു, ജോസ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു തവണ ചോദ്യം ചെയ്ത ഇ ഡി ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജിദ്ദയിലെ കമ്പനിക്ക് 2.70 കോടി സൗദി റിയാലാണ് പ്രവർത്തന മൂലധനമായി നല്കിയത്. മൂലൻസ് ഇന്റർനാഷണൽ, മൂലൻസ് ഫാമിലി മാർട്ട് എന്നീ സ്ഥാപനങ്ങളുള്ളഇവർക്ക് വിദേശത്തും സൂപ്പർമാർക്കറ്റുകളുൾപ്പെടെ ബിസിനസ് സ്ഥാപനങ്ങളുമുണ്ട്.

ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്ത് കായിക വകുപ്പ് നടത്തിയ കായിക ഉച്ചകോടിയിൽ മൂലൻസ് ഗ്രൂപ്പ് സജീവ ചർച്ചയായിരുന്നു. കൊച്ചിയിൽ മൂലൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 100 കോടി രൂപ നിക്ഷേപത്തിൽ മറ്റൊരു നഗര കായിക സമുച്ചയം കൂടി വരുന്നുവെന്ന സൂചന കായിക സമ്മിറ്റിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി നീക്കങ്ങൾ സീജവമാക്കിയത്. ഇതോടെ മൂലൻസ് ഗ്രൂപ്പിലെ പ്രധാനികൾ മുങ്ങുകയായിരുന്നു.

മൂലൻസ് ഗ്രൂപ്പിനും സഹോദരങ്ങൾക്കുമെതിരെ വർഗീസ് മൂലൻ നൽകിയ പരാതികൾ അടിസ്ഥാനരഹിതമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്ന് വാർത്തകൾ വന്നിരുന്നു. സ്ഥാപനങ്ങളും സ്വത്തുക്കളും തട്ടിയെടുത്തെന്ന് ആരോപിച്ച് പിതാവിനും സഹോദരങ്ങൾക്കുമെതിരെ വർഗീസ് അങ്കമാലിയിലും, വർഗീസിന്റെ സഹോദരങ്ങൾക്കും ഭാര്യമാർക്കുമെതിരെ വർഗീസിന്റെ ഭാര്യ മാർഗരറ്റ് തൃക്കാക്കരയിലും പൊലീസിന് നൽകിയ പരാതികളിലാണ് കണ്ടെത്തൽ എന്നായിരുന്നു റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ഇഡിയുടെ ഇടപെടൽ വന്നത്.

കുടുംബസ്വത്ത് കൂടുതൽ ലഭിക്കാനായി സമ്മർദ്ദം ചെലുത്താനാണ് പരാതികളെന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് കേരളാ കായിക സമ്മിറ്റിൽ 100 കോടിയുടെ പ്രഖ്യാപനവും വന്നത്.