ലണ്ടന്‍: ക്രോസ്‌ബോ ഉപയോഗിച്ച് മൂന്ന് കൊലപാതകങ്ങള്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ നീണ്ട അന്വേഷണത്തിനൊടുവില്‍ ഒരു സെമിത്തേരിയില്‍ നിന്നും പോലീസ് പിടികൂടി. എന്‍ഫീല്‍ഡിലെ ഹില്ലി ഫീല്‍ഡ് ഭാഗത്തു നിന്നും ഇന്നലെ ഉച്ചക്കാണ് പോലീസും പാരാമെഡിക്സും കെയ്ല്‍ ക്ലിഫോര്‍ഡ് എന്ന 26 കാരനെ പിടികൂടിയത്. അയാള്‍ക്ക് വൈദ്യ സഹായം നല്‍കിയതായും, ഒരു സ്‌ട്രെച്ചറില്‍ കിടത്തി ആംബുലന്‍സിലാണ് കൊണ്ടു പോയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇയാളെ പിന്നീട് റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

പോലീസിന്റെ ഭാഗത്തു നിന്നും വെടിയുതിര്‍ത്തിട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, പ്രതിയുടെ ശരീരത്തിലുള്ള പരിക്കുകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റ ഒരു വ്യക്തിയെ പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചതായി ആംബുലന്‍സ് സര്‍വ്വീസും സ്ഥിരീകരിച്ചിട്ടുണ്ട്.

കരോള്‍ ഹണ്ട് എന്ന 61 കാരിയുടെയും അവരുടെ മക്കളായ ഹന്നന്റെയും ലൂസിയുടെയും കൊലപാതകത്തിലെ പിടികിട്ടാ പുള്ളിയായി പോലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപകമായ അന്വേഷണമായിരുന്നു ക്ലിഫോര്‍ഡിന് വേണ്ടി നടത്തിയിരുന്നത്. കൊല്ലപ്പെട്ട ലൂസിയുടെ മുന്‍ കാമുകനായിരുന്നു മുന്‍ സൈനികന്‍ കൂടിയായ ക്ലിഫോര്‍ഡ്. ബി ബി സിയുടെ ഫൈവ് ലൈവ് കമന്റേറ്റര്‍, ജോണ്‍ ഹണ്ടിന്റെ ഭാര്യയും മക്കളുമാണ് കൊല്ലപ്പെട്ടത്. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ബുഷിയിലുള്ള വീട്ടിലാണ് ഇവരെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇരകളെ കെട്ടിയിട്ടതിന് ശേഷമായിരുന്നു ഇയാള്‍ ക്രോസ്സ്‌ബോ കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. മറ്റു ചില ആയുധങ്ങളും ഇയാള്‍ ഉപയോഗിച്ചിരിക്കാമെന്നും പോലീസ് അനുമാനിക്കുന്നു. വീട്ടിലെ ഡോര്‍ബെല്‍ ക്യാമറയില്‍ പ്രതിയുടെ ചിത്രം കുടുങ്ങിയതാണ് ഇയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. തുടര്‍ന്ന് ഇയാളുടെ ജന്മനാടായ എന്‍ഫീല്‍ഡിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ലാവന്‍ഡര്‍ ഹില്‍ സെമിത്തേരിയില്‍ വെച്ച് ഇയാള്‍ പിടിയിലാകുന്നത്.

ഇയാളെ പിടികൂടുന്നതിനു മുന്‍പായി ഇയാള്‍ താമസിച്ചിരുന്ന വീട് പോലീസ് ഇന്നലെ റെയ്ഡ് ചെയ്തിരുന്നു. ഇയാളുടെ കാര്‍ വീടിന് സമീപം കണ്ടെത്തിയെങ്കിലും ഇയാള്‍ വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്നായിരുന്നു സമീപ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ക്ലിഫോര്‍ഡിനെ കണ്ടെത്തിയാല്‍ 999 എന്ന നമ്പറില്‍ അറിയിക്കണമെന്നും അയാളെ സമീപിക്കരുതെന്നും പോലീസ് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.