ഇടുക്കി: പീരുമേട്ടിൽ വാടകയ്ക്ക് എടുത്ത റിസോർട്ടിൽ അനാശാസ്യ കേന്ദ്രം നടത്തിൽ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസുകാരൻ അജിമോൻ വമ്പൻ സ്രാവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. പീരുമേട്ടിൽ ജോലി ചെയ്യവേ അനധികൃത ഇടപാടുകളുടെ പേരിൽ ഒക്ടോബറിലാണ് അജിമോനെ കാഞ്ഞാറിലേക്ക് സ്ഥലം മാറ്റിയത്.

തമിഴ്‌നാട്ടിലെ കമ്പത്തിനടുത്ത് അജിമോൻ ഉൾപ്പെട്ട സംഘം ബാർ നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ സ്വദേശിയും കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി.പി.ഒയാണ് പി.ടി. അജിമോൻ.

ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പീരുമേട് പൊലീസ് സ്റ്റേഷന് വാരകൾ മാത്രം അകലെയുള്ള തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോർട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ദിവസം മൂന്ന് ഇതര സംസ്ഥാനക്കാരടക്കം അഞ്ചുസ്ത്രീകളെ പിടികൂടിയത്.

റിസോർട്ട് കേന്ദ്രീകരിച്ച് വൻതോതിൽ സ്ത്രീകളെ എത്തിച്ച് അനാശാസ്യ പ്രവർത്തനം നടക്കുന്നതായി ജില്ലാ സ്പെഷൽ ബ്രാഞ്ചിന് വിവരം ലഭിച്ചതിനെ തുടന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരൻ ഉൾപ്പെടെയുള്ളവരാണ് റിസോർട്ട് നടത്തുന്നതെന്ന് കണ്ടെത്തിയത്. വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചതിന് ശേഷം പീരുമേട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷണം ഊർജിതമാക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം കറുകച്ചാൽ സ്വദേശിയും കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി.പി.ഒ. ടി.അജിമോന്റെ മുഖ്യപങ്കാളിത്തത്തോടെയായിരുന്നു കേന്ദ്രത്തിന്റെ പ്രവർത്തനമെന്ന് മനസിലാക്കി. കഴിഞ്ഞദിവസം ഇതര സംസ്ഥാനക്കാരടക്കമുള്ള നിരവധി പേർ സംശയാസ്പദമായ സാഹചര്യത്തിൽ റിസോർട്ടിൽ എത്തിയതോടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്.

റിസോർട്ടിൽ പൊലീസെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന നടത്തിപ്പുകാർ ഓടി രക്ഷപ്പെട്ടു.പിടിയിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് അനാശാസ്യകേന്ദ്രം നടത്തിപ്പിൽ പൊലീസുകാരന്റെ കൂടുതൽ പങ്കാളിത്തം അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. റെയ്ഡിനായി പൊലീസ് സംഘം റിസോർട്ടിൽ എത്തിയ വിവരം അറിയിക്കാൻ ഇവിടുണ്ടായിരുന്ന സ്ത്രീകൾ ആദ്യം വിളിച്ചത് അജിമോനെയായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രധാന നടത്തിപ്പുകാരിൽ ഒരാൾ അജിമോനാണെന്ന് ഉറപ്പുവരുത്തി. പൊലീസ് കാണിച്ച അജിമോന്റെ ഫോട്ടോ സ്ത്രീകൾ തിരച്ചറിയുകയുംചെയ്തു. സ്ത്രീകൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി സ്വീകരിക്കാൻ പീരുമേട് ഡിവൈ.എസ്‌പി. ജെ.കുര്യാക്കോസ് റിപ്പോർട്ട് നൽകിയത്. സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന കാരണത്താലാണ് അജിമോനെ സസ്പെൻഡ് ചെയ്തത്. പൊലീസുകാരൻ ഉൾപ്പെടെ മൂന്നു പേരാണ് കേന്ദ്രം നടത്തിയിരുന്നത്.

റിസോർട്ട് നടത്തിപ്പുകാരനായ മുറിഞ്ഞ പുഴയ്ക്ക് സമീപം ചെറുവള്ളികുളം സ്വദേശി ജോൺസനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പീരുമേട് ഡിവൈ.എസ്‌പി. പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇടപാടുകൾ നടന്നുവരുന്നതായാണ് പിടിയിലായവർ നൽകിയ മൊഴി. കുമളി, പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ ഇവർ സ്ത്രീകളെ എത്തിച്ച് നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.