തലശേരി: പാട്യം പത്തായക്കുന്നിൽ കുടുംബവഴക്കിനെ തുടർന്ന് സഹോദരൻ തീകൊളുത്തിയതോടെ, ഗുരുതരമായ പൊള്ളലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. പത്തായക്കുന്ന് നൊച്ചോളി മുത്തപ്പൻ മഠപ്പുരയ്ക്ക് സമീപത്തെ ഈരായിപറമ്പത്ത് ശ്രീനാരായണത്തിൽ രജീഷാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് മരണമടഞ്ഞത്. കുടുംബവഴക്കിനെ തുടർന്ന് രജീഷിന്റെ ജ്യേഷ്ഠൻ ടിന്നർ ഉപയോഗിച്ചു തീകൊളുത്തിയ രജീഷിന്റെ ഭാര്യയും മരണമടഞ്ഞിരുന്നു. ഇയാളുടെ സഹോദരനെ സംഭവത്തിന് ശേഷം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.

വസ്ത്രത്തിന് തീപിടിച്ച ഭാര്യയെ രക്ഷിക്കുന്നതിനിടെയാണ് രജീഷിന് ഗുരുതരമായി പൊള്ളലേറ്റത്. ദമ്പതികൾ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുടുംബവഴക്കിനെ തുടർന്ന് അകൽച്ചയിലായിരുന്ന സഹോദരൻ കയറിവന്നു അക്രമം നടത്തിയത്.

രജീഷിന്റെയും ഭാര്യയും മരണത്തോടെ ഇവരുടെ കുഞ്ഞ് അനാഥമായി. നാടിനെ നടുക്കിയ ക്രൂരതയായിരുന്നു പത്തായക്കുന്നിൽ നടന്നത്. കുടുംബവഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരാണ് ഇല്ലാതായത്. സംഭവസമയം രജീഷിന്റെ അമ്മ അടുക്കളയിൽ പാചക ജോലിയിലായിരുന്നു. ഡൈനിങ് റൂമിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് അക്രമം നടന്നത്.