തിരുവനന്തപുരം: മകളെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്ത പിതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കാട്ടക്കടയിൽ സംഭവം നടന്നത്. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലാണു പാമ്പിനെ ഇട്ട് കൊലപാതക ശ്രമം നടത്തിയത്. പ്രതി കോടന്നൂർ സ്വദേശി എസ്‌കെ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.

മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു കിച്ചു എന്ന ഗുണ്ട് റാവു കൊലപാതക ശ്രമം നടത്തിയത്. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോൾ പൊലീസ് ആദ്യം വിശ്വസിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായത്. രാജുവിന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജുവിനെ കൊല്ലാൻ പ്രതി ശ്രമിച്ചത്. സംഭവത്തിൽ കാട്ടക്കട കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ യുവാവിനെ വീട്ടുകാർ വിലക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ കിച്ചു പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീടിനടുത്ത് ആരോ എത്തിയ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ ജനലിലൂടെ പാമ്പിനെ അകത്തേക്ക് ഇടുകയായിരുന്നു.

വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ വീടിനുള്ളിൽ ഇട്ട് പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടി പോവുകയായിരുന്നു. ബൈക്കിന്റെ ഉടമയെ കണ്ടെത്താൻ രജിസ്‌ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഏത് പാമ്പാണ് എന്നറിയാൻ പാലോട് മൃഗാശുപത്രിയിൽ പരിശോധിക്കും.