പാലക്കാട്: ദമ്പതിമാർ ചമഞ്ഞ് സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. അകത്തേത്തറ സ്വദേശിനി ഗായത്രിയുടെ മൂന്നേകാൽ പവന്റെ മാല കവർന്ന കേസിലാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് യുവതിയെ അടക്കം അറസ്റ്റുചെയ്തത്. എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ ഇമ്മാനുവൽ (25), ഇയാളുടെ പെൺസുഹൃത്തുകൊല്ലം റെയിൽവേ സ്റ്റേഷനുസമീപം താമസിക്കുന്ന ഫാത്തിമ (24), കവർച്ചയുടെ മുഖ്യസൂത്രധാരനെന്നുകരുതുന്ന പാലക്കാട് താരേക്കാട് ലോർഡ്‌സ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്.

വിഷ്ണുവിന്റെ പിതാവിന്റെ പേരിലുള്ള സ്‌കൂട്ടറിലെത്തിയാണ് ഇമ്മാനുവലും ഫാത്തിമയും മോഷണം നടത്തിയത്. ജില്ലയിൽ ബൈക്കിലെത്തി മാലമോഷ്ടിച്ച സംഭവത്തിൽ യുവതി ഉൾപ്പെട്ട ആദ്യകേസാണിതെന്നും പൊലീസ് പറഞ്ഞു. സിസിടിവികളിൽ പതിയാതിരിക്കാൻ ഇടവഴികളിലൂടെ സഞ്ചരിച്ച് ആസൂത്രിതമായാണ് സംഘം കവർച്ച നടത്തിയത്. എന്നാൽ നമ്പർ മാറ്റിയ സ്‌കൂട്ടർ സിസിടിവിയിൽ പതിഞ്ഞതാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.

ഓഗസ്റ്റ് 24-ന് വൈകീട്ട് ആറരയോടെയാണ് കേസിനാസ്പദ സംഭവം. ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെയാണ് കല്പാത്തി ചാത്തപുരത്തുവെച്ച് സ്‌കൂട്ടറിലെത്തിയ ഇമ്മാനുവലും ഫാത്തിമയും ഗായത്രിയുടെ മാല കവർന്ന് രക്ഷപ്പെട്ടത്. സന്ധ്യയ്ക്കാണ് സംഭവം നടന്നതെന്നതിനാൽ പ്രതികളെക്കുറിച്ച് കാര്യമായ സൂചനയൊന്നും പൊലീസിനോട് പറയാനായില്ല. ഇരുട്ടായതിനാൽ, സമീപത്തെ കടകളിൽനിന്നും വീടുകളിൽനിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് കാര്യമായ സൂചനയൊന്നും ലഭിച്ചില്ല. എന്നാൽ, ഒരുദൃശ്യത്തിൽ ഈമേഖലയിൽ സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന നീല സ്‌കൂട്ടർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

എന്നാൽ പ്രതികളിലേക്ക് എത്താൻ ഇവയൊന്നും സഹായകരമായില്ല. ടൗണിലെ പ്രധാന നിരീക്ഷണ ക്യാമറകളിലൊന്നും സംഘത്തിന്റെ ദൃശ്യങ്ങൾ പെടാത്തത് അന്വേഷണം കൂടുതൽ ദുഷ്‌കരമാക്കി. ഇതോടെ, കവർച്ച നടന്നതിനുമുമ്പുള്ള പകൽസമയ ദൃശ്യങ്ങൾക്കായി പൊലീസ് ശ്രമമാരംഭിച്ചു. വീടുകളിൽനിന്നടക്കം 200-ഓളം ദൃശ്യങ്ങൾ ശേഖരിച്ചു. കവർച്ച നടത്തിയവർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇടവഴികളിലൂടെമാത്രം സഞ്ചരിച്ചാണ് കല്പാത്തിയിലെത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. കല്ലടിക്കോട് ഭാഗത്തുനിന്നും ടൗണിലെ ഒരു ക്യാമറയിൽനിന്നും വ്യക്തതയുള്ള ചിത്രങ്ങൾ ലഭിച്ചു. ഇതിൽ നിന്നും ലഭിച്ച നമ്പർ മാറ്റിയ സ്‌കൂട്ടറാണ് വഴിത്തിരവായത്.

ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ നമ്പറിൽ ചെറിയ മാറ്റംവരുത്തിയത് മറ്റൊരു ക്യാമറയിലെ ദൃശ്യത്തിൽനിന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന്, യഥാർഥനമ്പർ ഉപയോഗിച്ച് വാഹനഉടമയെ കണ്ടെത്തി. വാഹനം ഉപയോഗിച്ചിരുന്നത് ഉടമയുടെ മകനാണെന്ന് തിരിച്ചറിഞ്ഞ പൊലീസ്, കവർച്ചയുടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മകൻ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. ഒരു സുഹൃത്ത് വഴിയാണ് വിഷ്ണു, ഫാത്തിമയെയും ഇമ്മാനുവലിനെയും പരിചയപ്പെടുന്നതും കവർച്ചയ്ക്കായി പാലക്കാട്ട് എത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു. തുടർന്നുനടന്ന അന്വേഷണത്തിൽ ഫാത്തിമയും ഇമ്മാനുവലും പിടിയിലായി.

വിവിധകേസുകളിൽ പ്രതികളായ ഇരുവരും ദമ്പതിമാരെന്നപേരിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ദമ്പതിമാരെന്ന രീതിയിൽ സഞ്ചരിച്ചാൽ സംശയിക്കില്ലെന്ന തിരിച്ചറിവാണ് കവർച്ചയ്ക്കുശേഷം രക്ഷപ്പെടാൻ ഫാത്തിമയ്ക്കും ഇമ്മാനുവലിനും സഹായകരമായത്. ഇരുവരും വേറെ വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്, എ.എസ്‌പി. എ. ഷാഹുൽഹമീദ് എന്നിവരുടെ നിർദേശപ്രകാരം ടൗൺ നോർത്ത് ഇൻസ്‌പെക്ടർ സുജിത്ത്കുമാർ, എസ്‌ഐ. എം. സുനിൽ, എസ്.സി.പി.ഒ.മാരായ പി.എച്ച്. നൗഷാദ്, ദീപു ടി.ആർ. പ്രദീപ്, സുജേഷ്, മണികണ്ഠൻ, രതീഷ്, സി.പി.ഒ. മാരായ ആർ. രഘു, ഉണ്ണിക്കണ്ണൻ, രജിത്ത്, സുജിഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.